Kerala News

ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ച കേസ്: ശബ്ദസന്ദേശത്തിന്റെ ആധികാരികത പരിശോധിക്കുമെന്ന് ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ച രീതിയില്‍ പ്രാദേശിക മാധ്യമം പുറത്തു വിട്ട ശബ്ദസന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ബാലാവകാശ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു. സന്ദേശത്തിന്റെ ആധികാരികത അടക്കം ബാലാവകാശ കമ്മീഷന്‍ വിശദമായി പരിശോധിക്കും. രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന രീതിയില്‍ സബ്ദസന്ദേശം പ്രചരിക്കുന്നുണ്ടെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ ഷിന്റോ ജോസഫായിരുന്നു ബാലാവകാശ കമ്മീഷന് പരാതി നല്‍കിയത്. പ്രചരിക്കുന്ന ശബ്ദസന്ദേശം കേസെടുക്കാന്‍ പര്യാപ്തമുള്ളതാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ തുടര്‍നടപടിയാണ് ബാലാവകാശ കമ്മീഷന്‍ കെ വി മനോജ് കുമാര്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.

ആരോപണം ഉയര്‍ത്തിയ യുവതി ആര്? ഭ്രൂണഹത്യയ്ക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രേരിപ്പിച്ചോ? ഭ്രൂണഹത്യ നടന്നോ എന്നതടക്കമുള്ള കാര്യങ്ങളും ബാലാവകാശ കമ്മീഷന്‍ വിശദമായി പരിശോധിക്കും. ശബ്ദ സന്ദേശത്തിന്റെ വസ്തുത സംബന്ധിച്ച് പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും ബാലാവകാശ കമ്മീഷന്‍ അറിയിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതി ഇതുവരെ പരാതി നല്‍കിയിട്ടില്ല. യുവതി പരാതി നല്‍കുന്ന പക്ഷം കേസെടുക്കാനാണ് തീരുമാനം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസില്‍ പരാതികള്‍ ലഭിച്ചിട്ടുണ്ടെങ്കിലും കേസെടുക്കുന്ന നടപടിയിലേക്ക് കടന്നിട്ടില്ല. നിയമോപദേശം തേടിയ ശേഷം തുടര്‍നടപടി മതിയെന്നാണ് നിലവിലെ തീരുമാനം.

കഴിഞ്ഞ ദിവസം യുവ നേതാവിനെതിരെ മാധ്യമപ്രവര്‍ത്തകയും അഭിനേതാവുമായ റിനി ആന്‍ ജോര്‍ജ് ആരോപണം ഉന്നയിച്ചിരുന്നു. യുവ നേതാവ് അശ്ലീല സന്ദേശം അയച്ചെന്നും ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തക പറഞ്ഞത്. ഇതേപ്പറ്റി പല നേതാക്കളോടും പരാതിപ്പെട്ടിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലാണോ ആ നേതാവ് എന്ന ചോദ്യത്തിന് റിനി മറുപടി നല്‍കിയിരുന്നില്ല. ആ നേതാവ് ഉള്‍പ്പെട്ട രാഷ്ട്രീയ പ്രസ്ഥാനത്തിലെ മറ്റ് നേതാക്കളുമായി നല്ല ബന്ധമാണുള്ളതെന്നും അതുകൊണ്ട് പേര് പറയുന്നില്ലെന്നുമായിരുന്നു റിനി പറഞ്ഞത്.

തൊട്ടുപിന്നാലെ രാഹുലിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി ഹണി ഭാസ്‌കരനും രംഗത്തെത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും ഇത് തുറന്നുകാട്ടിത്തന്നത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്നുമായിരുന്നു ഹണി ഭാസ്‌കര്‍ പറഞ്ഞത്. പ്രതിഷേധം ശക്തമായതിനെത്തുടർന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു.

അതേ സമയം കേരള സ്കൂൾ ശാസ്ത്രോത്സവം സംഘാടക സമിതിയോഗത്തിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പൊതു വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. 25നാണ് സംഘാടക സമിതി രൂപീകരണ യോഗം നടക്കാനിരുന്നത്. യോഗത്തിൽ അധ്യക്ഷനായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് വെച്ച് നവംബർ 7 മുതൽ 10 വരെയാണ് ശാസ്ത്രോത്സവം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

Related Posts