കൊച്ചി: നിർബന്ധിത ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉടൻ കേസെടുക്കില്ല. പോലീസിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. കൂടുതൽ തെളിവുകൾ ലഭിക്കുകയോ പുറത്തുവന്ന ശബ്ദസന്ദേശത്തിലെ ഇര നേരിട്ട് വരുകയോ ചെയ്താൽ മാത്രം കേസെടുത്താൽ മതിയെന്നുമാണ് നിയമോപദേശം. മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ മാത്രമാണ് പരാതി നൽകിയതെന്നും തെളിവുകൾ ഹാജരാക്കാൻ പരാതിക്കാരന് സാധിച്ചിട്ടില്ലെന്നും ഇത് കോടതിയിൽ തിരിച്ചടിയാകുമെന്നും പോലീസിന് ലഭിച്ച നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.
പുറത്തുവന്ന ശബ്ദ സന്ദേശത്തിലെ ഇര പരാതിയുമായി സമീപിച്ചാൽ മാത്രം കേസെടുത്താൽ മതിയെന്നാണ് പൊലീസിന് ലഭിച്ച നിർദേശം. ഗർഭച്ഛിദ്രത്തിന് സമ്മർദ്ദം ചെലുത്തിയ രാഹുലിനെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സെൻട്രൽ പൊലീസിലും ബാലാവകാശ കമ്മിഷനിലും ഹൈക്കോടതി അഭിഭാഷകൻ ഷിന്റോ സെബാസ്റ്റ്യൻ ആണ് പരാതി നൽകിയത്. സി പി എം അനുഭാവിയാണ് ഷിന്റോ സെബാസ്റ്റ്യൻ.
ഗർഭം അലസിപ്പിക്കാൻ യുവതിയെ രാഹുൽ നിർബന്ധിച്ചെന്ന ഗുരുതര ആരോപണത്തിന്റെ തെളിവാണ് ഇന്നലെ പുറത്തുവന്നത്. ഇരുവരും തമ്മിലുള്ള സംഭാഷണങ്ങൾ ചാനലുകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു. യുവതിയുടെ സ്വകാര്യത പരിഗണിച്ച് സാങ്കേതിക സഹായത്തോടെ ശബ്ദത്തിൽ മാറ്റം വരുത്തിയാണ് സംഭാഷണം പുറത്തുവിട്ടത്. രാഹുൽ മാങ്കൂട്ടത്തിൽ സ്ത്രീകളോട് നടത്തിയ വാട്സ്ആപ്പ് ചാറ്റുകളും പുറത്തുവന്നതോടെയാണ് പ്രതിരോധിക്കാൻ പഴുതില്ലാതെ രാഹുൽമാൻ കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചത്.
എന്നാൽ പാർട്ടി പദവി മാത്രം ഒഴിയുന്നതുകൊണ്ട് പ്രശ്നം തീരില്ല, ജനപ്രതിനിധി സ്ഥാനത്തുനിന്നും ഒഴിയണമെന്ന് സിപിഎമ്മിന്റെയും ബിജെപിയുടെയും നിലപാട്. പൊതുജനങ്ങളെ പ്രതിനിധീകരിക്കുന്ന എം.എൽ.എ സ്ഥാനം തുടരുമ്പോൾ, ഗുരുതര ആരോപണങ്ങൾ നേരിടുന്ന ഒരു നേതാവിനെ സമൂഹത്തിനു അംഗീകരിക്കാനാവില്ലഎന്നാണ് അവരുടെ വാദം. എന്നാൽ ഭരണപക്ഷത്തെ എംഎൽഎമാർക്കെതിരെ സ്ത്രീപീഡനക്കേസുകൾ ഉണ്ടായിട്ടും രാജി വെച്ചില്ലെന്നു ചൂണ്ടിക്കാണിച് പ്രതിരോധിക്കാനാണ് കോൺഗ്രസിന്റെ നീക്കം.
















