പാലക്കാട്: മുതലമടയിൽ ആദിവാസി മധ്യവയസ്കനെ മുറിയിൽ അടച്ചിട്ട് പട്ടിണിക്കിട്ട് ക്രൂരമായി മര്‍ദിച്ചതായി പരാതി. മുതലമട മൂചക്കുണ്ട് ചമ്പക്കുഴിയിൽ താമസിക്കുന്ന 54 വയസുകാരൻ വെള്ളയനെയാണ് മർദനമേറ്റത്. ആറ് ദിവസത്തോളം മുതലമട ഊർക്കുളം വനമേഖലയിൽ ഫാംസ്റ്റേയിൽ അടച്ചിട്ട് മർദിക്കുകയും പട്ടിണിയ്ക്കിടുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ക്ഷീണതനായ വെള്ളയനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഫാം സ്റ്റേ ജീവനക്കാരനാണ് ഉപദ്രവിച്ചതെന്നാണ് ആരോപണം. കൂലി പണിയെടുത്ത് ജീവിക്കുന്ന വെള്ളയിൽ ഹോം സ്റ്റേയിലും മറ്റിടത്തും പണിക്ക് പോകാറുണ്ട്. തേങ്ങ പെറുക്കുന്നതിനിടെ ഹോംസ്റ്റേക്ക് സമീപം കണ്ട മദ്യ കുപ്പിയിൽ നിന്ന് വെള്ളയൻ മദ്യമെടുത്ത് കുടിച്ചതിന്റെ പേരിലാണ് ക്രൂരമര്‍ദനമെന്നാണ് പരാതി. മദ്യം കുടിച്ചത് ചോദ്യം ചെയ്ത ജീവനക്കാരൻ മൂത്രമൊഴിക്കാൻ പോലും അനുവദിക്കാതെയും ഭക്ഷണമോ വെള്ളമോ നൽകാതെ മുറിയിൽ തന്നെ അടച്ചിട്ടു.
ഇന്നലെ രാത്രിയാണ് മുതലമട പഞ്ചായത്ത് മെമ്പർ കല്പനാദേവിയുടെ നേതൃത്വത്തിൽ നാട്ടുകാരും പൊലീസും ചേർന്നാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. ഏറെ സമയമെടുത്താണ് വാതിൽ തകര്‍ത്ത് അകത്ത് കയറി വെള്ളയനെ രക്ഷപ്പെടുത്തിയതെന്ന് പഞ്ചായത്ത് മെമ്പര്‍ പറഞ്ഞു. കൊല്ലങ്കോട് ജില്ലാ ആശുപത്രിയിലെത്തി പൊലീസ് വെള്ളയന്‍റെ മൊഴിയെടുത്തു.