കൊച്ചി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ആരോപണം ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ ഗുരുതര ശബ്ദ സംഭാഷണം പുറത്ത്. രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗർഭച്ഛിദ്രത്തിന് സമ്മര്‍ദ്ദം ചെലുത്തുന്ന ശബ്ദ സംഭാഷണത്തിന്റെ പ്രസക്തഭാഗമാണ് റിപ്പോര്‍ട്ടര്‍ ചാനൽ പുറത്തുവിട്ടത്.
സംഭവത്തിൽ കൊച്ചി സ്വദേശി അഡ്വ. ഷിന്റോ സെബാസ്റ്റ്യൻ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. യുവതിയോട് ഗർഭച്ഛിദ്രത്തിന് നിർബന്ധം ചെലുത്തിയതിനു ക്രിമിനൽ കേസ്സെടുക്കണം എന്നാണ് പരാതിയിലെ ആവശ്യം. ഗർഭസ്ഥ ശിശു ജീവിച്ചിരിക്കുക യാണോ മരണപ്പെട്ട ഇരിക്കുകയാണോ എന്ന കാര്യം അന്വേഷിച്ചു പ്രതിക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കണം എന്നും പരാതിയിൽ പറയുന്നു.
യുവ രാഷ്ട്രീയ നേതാവില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്ന് മാധ്യമ പ്രവര്‍ത്തകയും അഭിനേതാവുമായ റിനി ആന്‍ ജോര്‍ജ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും മോശം സമീപനം ഉണ്ടായെന്നുമായിരുന്നു വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെ ഹണി ഭാസ്കകറും യുവ നേതാവിനെതിരെ രംഗത്തെത്തിയിരുന്നു. പേരുപറയാതെയായിരുന്നു വിമര്‍ശനം. അതിനിടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ഒരു യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവരുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സോഷ്യൽ മീഡിയയിലൂടെ നടത്തിയ അശ്ലീല ചാറ്റും പുറത്ത് വന്നിട്ടുണ്ട്.
യുവ നേതാവിനെതിരെ ഗുരുതര ആരോപണങ്ങൾ ശക്തമായതോടെ രാജി സമ്മർദവും ശക്തമാവുകയാണ്. ആരോപണം എഐസിസി പരിശോധിക്കുകയാണ്. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോട് ഹൈക്കമാന്‍ഡ് വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. വിവാദത്തെ തുടർന്ന് രാഹുലിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുകയായിരുന്നു. പാലക്കാട് മഹിളാ മോർച്ച പ്രവർത്തകർ കോഴികളെ ഉയർത്തിപിടിച്ചാണ് സമരം നടത്തുന്നത്. അതേസമയം, രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ കടുത്ത അതൃപ്തിയിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യുവ നേതാവിനെതിരായ വെളിപ്പെടുത്തലില്‍ കൂടുതല്‍ പ്രതികരണവുമായി റിനി ആന്‍ ജോര്‍ജ് രംഗത്തെത്തി. ആരോപണ വിധേയനായ ആളുടെ പേര് ഇപ്പോൾ വെളിപ്പെടുത്തില്ലെന്നും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്ക്കുന്നു എന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു.
















