Kerala News

വോട്ട് ചേർക്കൽ: മലപ്പുറത്ത് ഹിയറിംഗില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചില്ലെന്നു പരാതി

മലപ്പുറം: മലപ്പുറം നഗരസഭയില്‍ വോട്ട് ചേര്‍ക്കാൻ വ്യാജരേഖ ഉപയോഗിച്ചെന്നും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഹിയറിംഗില്‍ പരിശോധിച്ചില്ലെന്നും പരാതി. വ്യാജരേഖ സമർപ്പിച്ചതിനെതിരെ നഗരസഭ സെക്രട്ടറിയാണ് മലപ്പുറം പൊലീസിൽ പരാതി നൽകിയത്. വിഷയത്തില്‍ സംസ്ഥാന ഇലക്ഷൻ കമ്മീഷനും ജില്ലാ കലക്ടറും നഗരസഭ സെക്രട്ടറിയോട് വിശദീകരണം തേടിയിട്ടുണ്ട്.
അപേക്ഷകരുടെ എസ്എസ്എല്‍സി ബുക്കിന്‍റെ കോപ്പി മാത്രമാണ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. പലരും എസ്എസ്എല്‍സി ബുക്കിന്‍റെ പകര്‍പ്പ് ജനന തീയതി തിരുത്തി ഹാജരാക്കി എന്നും ആക്ഷേപമുണ്ട്. 2007 ജനുവരി 1 ശേഷം ജനിച്ചവരും പേര് ചേര്‍ക്കാൻ അപേക്ഷ നല്‍കി. വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ് നൽകിയിട്ടുണ്ട്.

എഞ്ചിനീയറിംഗ്‌ സൂപ്രണ്ട് ഷിബു അഹമ്മദിനാണ് നഗരസഭ സെക്രട്ടറി നോട്ടീസ് നല്‍കിയത്. 24 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്ന് നോട്ടീസില്‍ പറയുന്നത്. ഹിയറിംഗ് ചുമതലയില്‍ നിന്നും ഉദ്യോഗസ്ഥനെ മാറ്റി. വ്യാജ സര്‍ട്ടിഫിക്കറ്റിന് പിന്നില്‍ ഡിവൈഎഫ്ഐയെന്ന് മുസ്ലീം ലീഗ് ആരോപിച്ചു. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മലപ്പുറം എസ് പിക്കും ജില്ലാ കളക്ടര്‍ക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും മുസ്ലീം ലീഗ് പരാതി നല്‍കി. അതേസമയം, ആരോപണം നിഷേധിച്ച് ഡിവൈഎഫ്ഐ രം​ഗത്തെത്തി.

Related Posts