ന്യൂഡൽഹി: മുതിർന്ന മാധ്യമപ്രവർത്തകരായ സിദ്ധാർത്ഥ് വരദരാജനും കരൺ ഥാപ്പറിനും എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. ചോദ്യം ചെയ്യലിന് ഹാജരാകാൻ സമൻസ് അയച്ച് അസം പോലീസ്. ‘ദി വയറി’ന്റെ സ്ഥാപക പത്രാധിപനാണ് സിദ്ധാര്‍ത്ഥ് വരദരാജൻ, വയറിലെ മുതിർന്ന മാധ്യമപ്രവർത്തകനാണ് കരണ്‍ ഥാപ്പര്‍.
ഓഗസ്റ്റ് 22 ന് ഗുവാഹത്തി ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാനാണ് ഇരുവരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുവരെയും ചോദ്യം ചെയ്യാൻ മതിയായ തെളിവുകൾ ഉണ്ടെന്ന് നോട്ടീസിൽ പറയുന്നു. എന്നാൽ എന്താണ് കേസ് എന്നോ എന്തിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത് എന്നോ വ്യക്തമാക്കിയിട്ടില്ല. ഓഗസ്റ്റ് 14 ന് സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിന് ഓഗസ്റ്റ് 18നും ആണ് സമൻസ് ലഭിച്ചത്. “ഈ നോട്ടീസിൽ ഹാജരാകാതിരിക്കുകയോ നിബന്ധനകൾ പാലിക്കാതിരിക്കുകയോ ചെയ്താൽ നിങ്ങളെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്” എന്ന് സമൻസിൽ പറയുന്നു.
ബിഎൻഎസ് 152, 196, 197(1)(D)/3(6), 353, 45, 61 എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്. നേരത്തെ ‘ദി വയർ’ എന്ന പത്രത്തിൽ ഓപ്പറേഷൻ സിന്ദൂറിന്റെ പിഴവുകളെ കുറിച്ച് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ പേരിൽ ഇരുവർക്കുമെതിരെ കേസെടുത്തിരുന്നു.