ചെന്നൈ: ബിജെപി തേതാവിൽ നിന്നും മെഡൽ മാല തിരസ്കരിച്ച് മന്ത്രി പുത്രൻ. 51-ാമത് സംസ്ഥാന ഷൂട്ടിംഗ് ഗെയിംസ് പുരസ്കാരവേദിയിലാണ് സംഭവം. തമിഴ്‌നാട് വ്യവസായ മന്ത്രി ടിആർബി രാജയുടെ മകൻ സൂര്യ രാജ ബാലുവാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈയുടെ കൈയ്യിൽ നിന്നും മെഡൽ മാല വാങ്ങാൻ വിസമ്മതം പ്രകടിപ്പിച്ചത്.
വിജയികൾക്ക് മെഡൽ നൽകുന്നതിന്റെ ഭാഗമായി മാല അണിയിക്കാനൊരുങ്ങിയ സമയത്ത് , മാല ഇടേണ്ട, കൈയിൽ തന്നാ മതി എന്ന് ബിജെപി നേതാവിനോട് സൂര്യ പറഞ്ഞു. മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ട അണ്ണാമലൈ വീണ്ടു മാലയിടാൻ ശ്രമിച്ചപ്പോൾ സൂര്യ വേണ്ട എന്ന് കൈകൊണ്ടു ആംഗ്യം കാണിച്ചുകൊണ്ട് നിരസിച്ചു.
രണ്ടാഴ്ച മുൻപ് സംസ്ഥാനത്ത് സമാനമായ മറ്റൊരു സംഭവം നടന്നിരുന്നു. തിരുനെൽവേലിയിലെ മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ 32-ാമത് ബിരുദദാന ചടങ്ങിൽ, ഡോക്ടറൽ ബിരുദധാരിയായ ജീൻ ജോസഫ്, ഗവർണർ ആർ.എൻ. രവിയെ വേദിയിൽ മറികടന്ന് വൈസ് ചാൻസലറിൽ നിന്ന് ബിരുദം സ്വീകരിച്ചു.
ഗവർണറുടെ “തമിഴ്നാട് വിരുദ്ധ” നിലപാടിനോടുള്ള പ്രതിഷേധ സൂചകമായിട്ടാണ് താൻ അങ്ങനെ പെരുമാറിയതെന്ന് ഡിഎംകെയുടെ നാഗർകോവിൽ ഡെപ്യൂട്ടി സെക്രട്ടറി എം രാജന്റെ ഭാര്യയായ ജീൻ ജോസഫ് വെളിപ്പെടുത്തി.
ആ സമയത്ത്, ബിജെപി നേതാവ് അണ്ണാമലൈ, പ്രശസ്തി നേടുന്നതിനായി ഡിഎംകെ അംഗങ്ങൾ നടത്തിയ നിന്ദ്യമായ നാടകം എന്ന് ജീൻ ജോസഫിനെ വിമർശിച്ചിരുന്നു. ഭരണകക്ഷി സ്കൂളുകളിലും സർവകലാശാലകളിലും താഴ്ന്ന നിലവാരത്തിലുള്ള രാഷ്ട്രീയം കൊണ്ടുവരുന്നെന്നും ആരോപിച്ചിരുന്നു.
















