ഡൽഹി: ഇന്ത്യയിൽ 1500 കോടി ഡോളറിന്റെ നിക്ഷേപത്തിനൊരുങ്ങുകയാണ് ഗൂഗിൾ. യുഎസിനു പുറത്തുള്ള ഏറ്റവും വലിയ എഐ ഹബ്ബാണ് ഗൂഗിൾ ഒരുക്കുന്നത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഇതിനായി ഭീമൻ ഡാറ്റ സെന്ററാണ് തയ്യാറാക്കുക. ഒരു ഗിഗാവാട്ട് ശേഷിയുള്ളതാണ് ഈ ഡാറ്റസെന്റർ. എഐ ഇന്‍ഫ്രാസ്ട്രക്ചര്‍, വലിയ ഊര്‍ജ്ജ സ്രോതസ്സുകള്‍ എന്നിവയാണ് ഇതിന്റെ പ്രത്യേകത. സുഗമമായ പ്രവർത്തനത്തിന് വിപുലീകരിച്ച ഫൈബര്‍-ഒപ്റ്റിക് ശൃംഖലയും ഡാറ്റാ സെന്ററിൽ സജ്ജമാക്കും.
ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഗൂഗിള്‍ ക്ലൗഡ് സിഇഒ തോമസ് കുര്യനാണ് ഇത് സംബന്ധിച്ച് വിവരം പുറത്തു വിട്ടത്. ഭാവിയില്‍ ഈ കേന്ദ്രം കൂടുതൽ വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിമാരായ നിര്‍മ്മല സീതാരാമന്‍, അശ്വിനി വൈഷ്ണവ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു, സംസ്ഥാന ഐടി മന്ത്രി നാര ലോകേഷ് എന്നിവരാണ് ചടങ്ങിലുണ്ടായിരുന്നത്.
എഐ രംഗത്ത് ഉയർന്നുവരുന്ന സാധ്യതകൾ കണക്കിലെടുത്താണ് ഗൂഗിളിന്റെ നീക്കം. മൈക്രോസോഫ്റ്റും ആമസോണും ഈ മേഖലയിൽ നേരത്തേ തന്നെ നിക്ഷേപിച്ചിട്ടുണ്ട്. രാജ്യത്ത് ചാറ്റ് ജിപിടിയുടെ ഉപയോഗം ഒരു വർഷത്തിനിടെ നാലിരട്ടിയായാണ് വർദ്ധിച്ചത്. ഇതോടെ ഈ വർഷം അവസാനത്തോടെ ഇന്ത്യയിൽ ഓഫീസ് തുറക്കുമെന്ന് ഓപ്പൺ എഐ മോധാവി സാം ആൾട്ട്മാൻ അറിയിച്ചിട്ടുമുണ്ട്.
















