ചൈനയിൽ നിന്നാണ് കൗതുകകരമായ വാർത്ത എത്തിയിരിക്കുന്നത്. ഐവിഎഫിലൂടെ ഗർഭം ധരിച്ച, ചൈനയിൽ നിന്നുള്ള 62 -കാരി തന്റെ വയറ്റിലുള്ള കുഞ്ഞ് മരിച്ചുപോയ മകന്റെ പുനർജന്മമാണ് എന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ്. ചൈനയിലെ ജിലിൻ പ്രവിശ്യയിലെ സോങ്‌യുവാനിൽ നിന്നുള്ള സ്ത്രീ ഇപ്പോൾ ആറുമാസം ഗർഭിണിയാണത്രെ. അവരുടെ ഇളയ സഹോദരിയാണ് ചൈനയിലെ സോഷ്യൽ മീഡിയയിൽ ഇതേക്കുറിച്ചുള്ള പോസ്റ്റുകൾ ഷെയർ ചെയ്തിരിക്കുന്നത്.
2025 ജനുവരിയിലാണ് ഇവർക്ക് തന്റെ മകനെ നഷ്ടപ്പെട്ടത്. അവന് എത്ര വയസായിരുന്നു എന്നോ എങ്ങനെയാണ് മരിച്ചത് എന്നതിനെയോ കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല. കുറച്ച് മാസങ്ങൾക്ക് ശേഷം, അവർ ഐവിഎഫ് വഴി ഗർഭം ധരിക്കുകയായിരുന്നു. സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
‘പറഞ്ഞിരിക്കുന്ന തീയതിക്ക് മുമ്പ് തന്നെ കുഞ്ഞ് ജനിക്കുമെന്ന് ഞാൻ കരുതുന്നു. കുഞ്ഞിന് എന്റെ വയറ്റിൽ ചവിട്ടുന്നത് ഇഷ്ടമാണ്. ഞാൻ മധുരമുള്ള ഭക്ഷണം കഴിക്കുമ്പോഴെല്ലാം കുഞ്ഞ് അനങ്ങുന്നതായി എനിക്ക് തോന്നുന്നു’ എന്നാണ് ഡിസംബർ അവസാനം പുറത്തിറക്കിയ ഒരു വീഡിയോയിൽ അവർ പറയുന്നത്.
















