നാദിയാ മൊയ്തുവിന്റെ ചിത്രങ്ങളെല്ലാം ഹിറ്റായിക്കൊണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി ഓർമ പുതുക്കി. അന്ന് നാദിയാ മൊയ്തുവിന് ശബ്ദം കൊടുക്കുന്ന ആർട്ടിസ്റ്റ് എന്ന സ്വീകാര്യത തനിക്കും ലഭിച്ചുവെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറയുന്നു. മോഹൻലാൽ-നാദിയാ മൊയ്തു ചിത്രമായ ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രത്തിന്റെ ഡബ്ബിങ് മുതൽ താൻ പുതിയൊരു രീതി പിന്തുടരാനാരംഭിച്ചുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. YES27 ന്റെ അഭിമുഖത്തിൽ രജനീഷുമായി സംസാരിക്കുകയായിരുന്നു ഡബ്ബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മി.
‘വന്നു കണ്ടു കീഴടക്കി, നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, ഒരു നോക്ക് കാണാൻ, ഒന്നിങ്ങ് വന്നെങ്കിൽ തുടങ്ങിയ നാദിയാ മൊയ്തു ചിത്രങ്ങളെല്ലാം ഹിറ്റായി കൊണ്ടിരുന്നു. നാദിയാ മൊയ്തുവിന് ശബ്ദം കൊടുക്കുന്ന ആർട്ടിസ്റ്റ് എന്ന സ്വീകാര്യത തനിക്കും ലഭിച്ചു’- ഭാഗ്യലക്ഷ്മി ഓർമ പുതുക്കി. സിനിമ ഡബ്ബ് ചെയ്യുന്ന സമയത്ത് കഥാപാത്രത്തിന്റെ സത്ത് കുറഞ്ഞുപോകരുതെന്ന് തനിക്ക് നിർബന്ധം ഉണ്ടായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. കഥാകാരൻ, സംവിധായകൻ, ആർട്ടിസ്റ്റ് അതും കഴിഞ്ഞ് നാലാമതായാണ് ഡബ്ബിങ്ങിലേക്ക് എത്തുന്നതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.
ഡബ്ബിങ് തീയറ്റർ പരിമിതമായ സ്ഥലം ആണെന്നും നടീനടന്മാരുടെ എക്സ്പ്രഷനുകളോ ഷൂട്ടിങ്ങിന്റെ അന്തരീക്ഷമോ ഇല്ലാത്തതിനാൽ സിനിമ ഉൾക്കൊള്ളാൻ ഒരുപാട് സമയമെടുക്കുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഷൂട്ടിങ് സ്ഥലത്തോ കോ-ആക്ടേഴ്സിനൊപ്പമോ അല്ല ഡബ്ബ് ചേയ്യുമ്പോൾ ഡബ്ബിങ്ങ് ആർട്ടിസ്റ്റുകൾ നിൽക്കുന്നതെന്ന് അഭിമുഖത്തിൽ അവർ ഓർമിപ്പിച്ചു. മോഹൻലാലും ശോഭനയും ചേർന്ന് ചെയ്ത പക്ഷേ എന്ന ചിത്രത്തിലെ ഓർമകളും ക്ലാസ്മേറ്റ്സിലെ ലാൽജോസിനൊപ്പമുള്ള സിനിമാ അനുഭവങ്ങളും ഇന്റർവ്യൂവിൽ ഭാഗ്യലക്ഷ്മി പങ്കുവെച്ചു.
















