അനുവാദമില്ലാതെ തന്റെ പാട്ടുകൾ ഉപയോഗിച്ചു എന്നു എന്ന് ചൂണ്ടിക്കാട്ടി ഇളയരാജ കോടതിയെ സമീപിച്ചതിനെത്തുടർന്ന് താത്കാലികമായി നീക്കം ചെയ്ത അജിത് നായകനായ ചിത്രം ഗുഡ് ബാഡ് അഗ്ലി ഒടിടിയിൽ തിരിച്ചെത്തി. ഇളയരാജയുടെ പാട്ടുകൾ നീക്കം ചെയ്താണ് ഇപ്പോൾ നെറ്റ് ഫ്ലിക്സ് വീണ്ടും ചിത്രം പുറത്തിറക്കിയിരിക്കുന്നത്.
ഇളയരാജ ഈണം നൽകിയ ഒത്ത രൂപൈ തരൈ.. എന്ന് തുടങ്ങുന്ന നാട്ടുപുറ പാട്ട് എന്ന ചിത്രത്തിലെ പാട്ടും എൻ ജോഡി മഞ്ഞ കുരുവി… എന്ന വിക്രമിലെ പാട്ടും ഇളമൈ ഇതോ ഇതോ.. എന്ന് തുടങ്ങുന്ന സകലകലാവല്ലഭനെന്ന സിനിമയിലെ പാട്ടുമാണ് ഗുഡ് ബാഡ് അഗ്ലിയിൽ ഉപയോഗിച്ചിരുന്നത്. ഈ പാട്ടുകൾ ഉപയോഗിച്ചത് പകർപ്പവകാശ നിയമങ്ങളുടെ ലംഘനമായതിനാലാണ് പരാതി നൽകിയത്.
റിപ്പോർട്ടുകളനുസരിച്ച് 5 കോടി രൂപയാണ് നഷ്ടപരിഹാരമായി അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. പാട്ടിന്റെ തനിമ നഷ്ടപ്പെടുത്തുന്ന തരത്തിൽ മാറ്റം വരുത്തുന്നതും റീമിക്സിങ്ങും പാടില്ലെന്നും ചൂണ്ടിക്കാട്ടി ഇളയരാജ നൽകിയ പരാതിയിൽ ഗുഡ് ബാഡ് അഗ്ലി ടീം മാപ്പെഴുതി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ചിത്രത്തിൽ ഉപയോഗിച്ച എല്ലാ പാട്ടുകൾക്കും വേണ്ട എൻ ഒ സി ( നോ ഒബജെക്ഷൻ സർട്ടിഫിക്കറ്റ് ) ലഭ്യമാക്കിയ ശേഷമാണ് ചിത്രം റിലീസ് ചെയ്തിരുന്നതെന്ന് സിനിമയുടെ നിർമാതാവ് രവിശങ്കർ യളമഞ്ചിലി പ്രതികരിച്ചു.
മലയാളത്തിൽ ഹിറ്റായി മാറിയ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ ഉൾപ്പെടുത്തിയ തന്റെ പാട്ടിനെതിരെയും ഇളയരാജ സമാന രീതിയിൽ പരാതി നൽകിയിരുന്നു. മഞ്ഞുമ്മൽ ബോയ്സിൽ കൺമണി അൻപോടു കാതലെൻ നാൻ എഴുതും കടിതമേ എന്ന ഗാനം ഉൾപ്പെടുത്തിയതിന് എതിരെയായിരുന്നു പരാതി.
















