ഒരിടവേളയ്ക്കുശേഷം മലയാള സിനിമയിൽ വീണ്ടും തർക്കം രൂക്ഷമാകുന്നു. ഇത് ഒരു അന്യഭാഷ ചിത്രത്തെ ചൊല്ലിയാണ് എന്നതാണ് ശ്രദ്ധേയം. കന്നട ചിത്രമായ കാന്താരയുടെ രണ്ടാം ഭാഗത്തിന്റെ മലയാള പ്രവേശനമാണ് തർക്കത്തിൽ ആയിരിക്കുന്നത്. നിർമ്മാതാക്കൾ ആവശ്യപ്പെട്ട തീയറ്റർ വിഹിതം നൽകുന്നത് സംബന്ധിച്ച കാര്യമാണ് കേരളത്തിലെ സിനിമാ തിയറ്ററുകളെ രണ്ടായി പകുത്തത്.
റിലീസിന് ശേഷമുള്ള രണ്ടാഴ്ച്ചത്തെ തിയേറ്റർ വരുമാനത്തിന്റെ 55% വിഹിതമായി നൽകണമെന്നാണ് വിതരണക്കാരുടെ ആവശ്യം. എന്നാൽ അന്യഭാഷ ചിത്രങ്ങൾക്ക് നിലവിൽ 50% മാത്രമാണ് നൽകുന്നതെന്നിരിക്കെ ഇത് അനുവദിക്കില്ലെന്നാണ് തിയറ്റർ ഉടമസംഘമായ ഫിയോക്കിന്റെ തീരുമാനം.വിലക്കേർപ്പെടുത്തിയ സംഭവത്തിൽ പ്രശ്ന പരിഹാരത്തിനായി ഈ മാസം 17ന് ചർച്ച നടത്തും . അന്തിമ തീരുമാനം അന്ന് പ്രഖ്യാപിക്കുമെന്നാണ് ഫിയോക് അറിയിച്ചത്.
അതേസമയം ഇപ്പോഴുള്ളത് ഒരു വിഭാഗം ആളുകളുടെ താൽപര്യം മാത്രമാണെന്ന് തിയേറ്റർ ഉടമകളുടെ മറ്റൊരു സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡൻ്റ് ലിബർട്ടി ബഷീർ ആരോപിച്ചു. കാന്താര വണ്ണിനും ഇതേ തിയറ്റർ വീതം തന്നെയായിരുന്നു ആദ്യദിവസങ്ങളിൽ ആവശ്യപ്പെട്ടിരുന്നത്. വലിയ ചിത്രങ്ങൾക്ക് നിർമാതാക്കൾ ആവശ്യപ്പെടുന്ന രീതിയിൽ ചിലപ്പോൾ ലാഭവിഹിതം നൽകേണ്ടിവരും. വൻ മുടക്കിലാണ് ഇപ്പോഴത്തെ ചിത്രങ്ങൾ പുറത്ത് വരുന്നത്. എന്നാൽ അതിനനുസരിച്ചുള്ള ലാഭം തിയേറ്ററുകൾക്കും ലഭിക്കാറുണ്ട് അതുകൊണ്ട് ആദ്യദിവസത്തെ ചില വിട്ടുവീഴ്ചകൾക്ക് തയ്യാറാകേണ്ടി വരുമെന്ന സൂചനയാണ് ലിബർട്ടി ബഷീർ അടക്കമുള്ളവർ നൽകുന്നത്.
ഒക്ടോബർ രണ്ടിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ്. ആഗോളതലത്തില്‍ കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലിഷ്, ബംഗാളി ഭാഷകളിലാണ് കാന്താര എത്തുന്നത്. എന്നാൽ വിതരണക്കാർ വിലക്കെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ കേരളത്തിലെ സിനിമാ പ്രേമികൾ നിരാശരാകും. വൻവിജയം നേടിയ കാന്താരിയുടെ രണ്ടാം ഭാഗം പ്രദർശനത്തിന് എത്തുന്നത് ആകാംക്ഷയോടെയാണ് സിനിമ പ്രേമികൾ കാത്തിരിക്കുന്നത്. ചിത്രീകരണത്തിന് ഇടെയുണ്ടായ അപകടങ്ങളും മരണങ്ങളും വാർത്തയായിരുന്നു.