തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിലെ പുരോഗതികൾ വ്യക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. എസ്ഐആറിനുള്ള എന്യൂമറേഷൻ ഫോമിന്റെ വിതരണം വേഗത്തിൽ പൂർത്തിയാക്കുമെന്ന് രത്തൻ ഖേൽക്കർ അറിയിച്ചു.നിലവിൽ 97 ശതമാനത്തിലധികം ഫോം വിതരണം ചെയ്തിട്ടുണ്ടെന്നും 5 ലക്ഷം ഫോമുകൾ ഡിജിറ്റലൈസ് ചെയ്തുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
അതേസമയം ബിഎൽഒമാർ ഭരണഘടന അനുസരിച്ച് നിയോഗിക്കപ്പെട്ടയാളാണ് എന്ന് രത്തൻ ഖേൽക്കർ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷാണ് ബിഎൽഒമാരുടെ നിയന്ത്രണമെന്നും കമ്മീഷൻ പ്രവർത്തിക്കുന്നത് നിയമം അനുസരിച്ചാണ് എന്നും അദ്ദേഹം കൂട്ടിചേർത്തു. വളരെ പ്രാധാന്യമുള്ള ചുമതല നിര്‍വഹിക്കുന്നവരാണ് ബിഎല്‍ഒമാരെന്നും അവരെ തടസപ്പെടുത്തിയാല്‍ ബിഎൻഎസ് 121ാം വകുപ്പ് പ്രകാരം കേസെടുക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിഎൽഒമാരുടെ പ്രവർത്തനം തടസപ്പെടുത്തുന്നത് 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെയും ശക്തമായ നടപടി ഉണ്ടാകുമെന്നും രത്തൻ ഖേൽക്കർ പറഞ്ഞു. ബിഎല്‍ഒമാരെ പൊലീസ് സഹായിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും രത്തന്‍ കേല്‍ക്കര്‍ പറഞ്ഞു.
















