പത്തനംതിട്ട: വയോധികനെ വെർച്വൽ അറസ്റ്റിലാക്കി പണം കവരാനുള്ള തട്ടിപ്പുസംഘത്തിന്‍റെ ശ്രമം ബാങ്ക് പൊളിച്ചു. പത്തനംതിട്ട കിടങ്ങന്നൂർ ഫെഡറൽ ബാങ്ക് അധികൃതരുടെ ഇടപെടലിൽ പൊളിഞ്ഞത് 45 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള ശ്രമം. മകനെ കേസിൽ കുടുക്കാതിരിക്കാൻ പണം നൽകണം എന്നായിരുന്നു ആവശ്യം സംഘത്തിന്‍റെ ആവശ്യം.
ഭീഷണിയെ തുടർന്ന് ബാങ്കില്‍ എത്തിയ വയോധികൻ മുഴുവന്‍ സ്ഥിര നിക്ഷേപവും പിന്‍വലിച്ച് മറ്റൊരു അക്കൗണ്ടിലേക്ക് ഇടാൻ ശ്രമിച്ചു. പണം ഇടാൻ വയോധികൻ നല്‍കിയ അക്കൗണ്ട് വിവരങ്ങളില്‍ സംശയം ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതിനാലാണ് സംഘത്തിന്‍റെ വന്‍ തട്ടിപ്പ് പൊളിഞ്ഞത്. പിന്നാലെ ബാങ്ക് ഇടപെട്ട് തട്ടിപ്പ് സംഘത്തിന്‍റെ വിവരങ്ങൾ സൈബർ സെല്ലിന് കൈമാറുകയായിരുന്നു. പൊലീസിന്റെ നിരന്തര ബോധവൽക്കരണ നടപടികൾ നടക്കുന്നുണ്ടെങ്കിലും സൈബർ തട്ടിപ്പിന്റെ ചതിക്കുഴികൾ വ്യാപകമാവുകയാണ്.
ശ്രദ്ധിക്കുക: വിർച്വൽ അറസ്റ്റെന്ന് വിശ്വസിപ്പിക്കുന്നത് തട്ടിപ്പുകാരുടെ രീതിയാണ്. പൊലീസ് ഉദ്യോഗസ്ഥരാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പുകാര്‍ പലപ്പോഴും ബന്ധപ്പെടുന്നത്. ഇത്തരം തട്ടിപ്പുകാർ വിളിച്ചാൽ 1930 എന്ന നമ്പറിൽ സൈബർ സെല്ലുമായി കോൺടാക്ട് ചെയ്യണമെന്ന് പൊലീസ് അറിയിച്ചു. www.cybercrime.gov.in വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം.
















