ന്യൂഡൽഹി: ചെങ്കോട്ടയിലെ സ്ഫോടനത്തിന് പിന്നിൽ ഗൂഢാലോചന നടത്തിയത് ആരായാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എൽഎൻജെപി ആശുപത്രിയിലെത്തി സ്ഫോടനത്തിൽ പരുക്കേറ്റവരെയും മോദി സന്ദർശിച്ചു. ഭൂട്ടാൻ സന്ദർശനത്തിന് ശേഷം ഡൽഹി വിമാനത്താവളത്തിലിറങ്ങിയ മോദി നേരെ ആശുപത്രിയിലെത്തുകയായിരുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ചികിത്സയിലുള്ളവരുടെ കാര്യങ്ങളും അദ്ദേഹം ഡോക്ടറുമാരോട് തിരക്കി. ആക്രമണത്തെ സർക്കാർ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഗൂഢാലോചനക്കാരെ വെറുതേവിടില്ലെന്നും അദ്ദേഹം ഭൂട്ടാനിലെ പൊതുപരിപാടിയിൽ പ്രസംഗിച്ചിരുന്നു.
അതേസമയം, ഡൽഹി നഗരത്തിൽ ഉടനീളം പൊലീസ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ചുവന്ന കളർ എക്കോസ്പോർട്ട് കാർ കണ്ടുപിടിക്കാനാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. സ്ഫോടനത്തിൽ ഉപയോഗിച്ച ഐ20 കാറിന്റെ ഉടമസ്ഥർക്ക് എക്കോസ്പോർട്ട് കാറുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
സ്ഫോടനത്തിനു ഉപയോഗിച്ച ഹ്യുണ്ടായി ഐ20ക്ക് പുറമേ രണ്ട് കാറുകൾ കൂടി ഉമറും മുസമിലും വാങ്ങിയതായാണ് സൂചന. വാഹനം കണ്ടെത്തുന്നതിനായി പരിശോധന ആരംഭിച്ചു. അതിർത്തി ചെക്ക്പോസ്റ്റുകളിലും ജാഗ്രത നിർദേശമുണ്ട്. ഉത്തർ പ്രദേശ്, ഹരിയാന പൊലീസിനും ജാഗ്രത നിർദേശം നൽകി. 5 പൊലീസ് സംഘങ്ങളാണ് ഡൽഹിയിൽ വാഹനത്തിനായി തിരച്ചിൽ നടത്തുന്നത്.
















