ന്യൂഡൽഹി: തെരുവ് നായ്ക്കളുടെ ശല്യത്തിനെതിരെ നടപടിയെടുക്കാത്തതിന് സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് സമൻസ് അയച്ച് സുപ്രീം കോടതി. മൃഗ ജനന നിയന്ത്രണ (എബിസി) നിയമങ്ങൾ നടപ്പിലാക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് സത്യവാങ്മൂലം സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടതിന് പശ്ചിമ ബംഗാൾ, തെലങ്കാന എന്നിവ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാരോട് സുപ്രീം കോടതിയിൽ ഹാജരാകാൻ നിർദ്ദേശം നൽകി.
‘ഇൻ റീ: സിറ്റി ഹൗണ്ടഡ് ബൈ സ്ട്രേയ്സ്, കിഡ്സ് പേ ദി പ്രൈസ്’ എന്ന തലക്കെട്ടിൽ സ്വമേധയാ ഫയൽ ചെയ്ത കേസ് പരിഗണിക്കുമ്പോൾ ആണ് കോടതിയുടെ നടപടി. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് നിയമം പാലിക്കാത്തതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. വിദേശരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ താഴ്ന്നുവെന്നും തുടർച്ചയായി തെരുവുനായ പ്രശ്നങ്ങൾ ആവർത്തിക്കുന്നുവെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. കേന്ദ്രമടക്കം മറുപടി നൽകാത്തതിൽ സുപ്രീംകോടതി കടുത്ത വിമർശനമാണ് ഉയർത്തിയത്.
പശ്ചിമ ബംഗാൾ, തെലങ്കാന, ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ എന്നിവ മാത്രമാണ് സത്യവാങ്മൂലം സമർപ്പിച്ചതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. വീഴ്ച വരുത്തിയ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാർ അടുത്ത തിങ്കളാഴ്ച രാവിലെ 10:30 ന് നേരിട്ട് ഹാജരാകണമെന്ന് നിർദ്ദേശിച്ചുകൊണ്ട്, പാലിക്കാത്ത പക്ഷം ചെലവുകളും നിർബന്ധിത നടപടികളും ഉണ്ടാകുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.
നിങ്ങളുടെ ഉദ്യോഗസ്ഥർ പത്രങ്ങളോ സോഷ്യൽ മീഡിയയോ വായിക്കുന്നില്ലേ? എല്ലാവരും ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നവംബർ 3 ന് എല്ലാ ചീഫ് സെക്രട്ടറിമാരും ഹാജരാകണം, അല്ലാത്തപക്ഷം ഞങ്ങൾ ഓഡിറ്റോറിയത്തിൽ കോടതി നടത്തും,” ജസ്റ്റിസ് നാഥ് അഡീഷണൽ സോളിസിറ്റർ ജനറൽ അർച്ചന പതക് ദവെയെ പറഞ്ഞു.
ഓഗസ്റ്റ് 22 ന്, എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും എബിസി നിയമങ്ങൾ പ്രകാരം സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ ഭൂരിപക്ഷം സംസ്ഥാനങ്ങളും നടപടി പാലിക്കുന്നതിൽ പരാജയപ്പെട്ടു. മാത്രമല്ല കോടതിയിൽ ഒരു പ്രാതിനിധ്യവും ഉണ്ടായില്ലെന്നും കോടതി കുറ്റപ്പെടുത്തി.
ആഗസ്റ്റ് 11-ന് പർദിവാലയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഡൽഹി അധികൃതരോട് തെരുവ് നായ്ക്കളെ ഷെൽട്ടറുകളിലേക്ക് മാറ്റാൻ നിർദ്ദേശിക്കുകയും അവയെ വിട്ടയക്കുന്നത് തടയുകയും ചെയ്തു, നോയിഡ, ഗുരുഗ്രാം, ഗാസിയാബാദ് എന്നിവിടങ്ങളിലേക്കും സമാനമായ നിർദ്ദേശങ്ങൾ നൽകിയിരുന്നു. തെരുവ് നായ്ക്കളെ പിടികൂടുന്നതിൽ നിന്ന് അധികാരികളെ തടയുന്നവർക്കെതിരെ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിരുന്നാലും, ആ നിർദ്ദേശങ്ങൾ മുൻ കോടതി ഉത്തരവുകൾക്ക് വിരുദ്ധമാണെന്ന ആശങ്ക ഉയർന്നതിനെത്തുടർന്ന്, കേസ് ജസ്റ്റിസ് വിക്രം നാഥിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിലേക്ക് മാറ്റിയിരുന്നു.
ഓഗസ്റ്റ് 22-ന്, ചികിത്സിച്ചതും വാക്സിനേഷൻ നൽകിയതുമായ നായ്ക്കളെ തുറന്നുവിടുന്നതിനുള്ള നിരോധനം വളരെ കഠിനമാണ് എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഓഗസ്റ്റ് 11-ലെ ഉത്തരവ് നാഥ് ബെഞ്ച് സ്റ്റേ ചെയ്തു. എബിസി നിയമങ്ങളിലെ റൂൾ 11(9) അനുസരിച്ച്, വന്ധ്യംകരണം, വിരമരുന്ന്, വാക്സിനേഷൻ എന്നിവയ്ക്ക് ശേഷം നായ്ക്കളെ അതേ പ്രദേശത്തേക്ക് തിരികെ വിടണമെന്ന് പുതിയ വിധി വന്നു. റാബിസ് ബാധിച്ചവ, അണുബാധയുണ്ടെന്ന് സംശയിക്കുന്നവ അല്ലെങ്കിൽ ആക്രമണാത്മക പെരുമാറ്റം പ്രകടിപ്പിക്കുന്നവ എന്നിവയ്ക്ക് ഒഴികെ ഈ നിയമം ബാധകമാണ്.
തെരുവ് നായ്ക്കൾക്ക് പരസ്യമായി ഭക്ഷണം നൽകുന്നത് കോടതി നിരോധിക്കുകയും, കൂടാതെ ഇവയ്ക്കു ഭക്ഷണം നൽകാൻ പ്രത്യേക സ്ഥലം കണ്ടുപിടിക്കണമെന്നും കോടതി ഉത്തരവിടുകയും, കേസിന്റെ വ്യാപ്തി ഇന്ത്യ മുഴുവൻ വ്യാപിപ്പിക്കുകയും ചെയ്തിരുന്നു. എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും എബിസി നിയമങ്ങൾ ഏകീകൃതമായി നടപ്പിലാക്കുന്നത് ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. ഹൈക്കോടതികളിൽ തീർപ്പുകൽപ്പിക്കാത്ത സമാനമായ ഹർജികൾ മാറ്റി ഒരു ദേശീയ നയം രൂപീകരിക്കുന്നതിനെക്കുറിച്ച് കോടതി സൂചന നൽകുകയും ചെയ്തു.
















