ഡൽഹി: വാണിജ്യാടിസ്ഥാനത്തിൽ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റിന്റെ സേവനം നൽകുന്ന നടപടികൾ അവസാനഘട്ടത്തിലേക്ക്. 2026 ന്റെ ആദ്യത്തോടെ ഇത് യാഥാർത്ഥ്യമായേക്കും. ഇതിനായുള്ള സുരക്ഷാ പരിശോധനയ്ക്ക് ഇന്ത്യയിൽ തുടക്കമായി.
സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കുന്നതിനായി സെക്കന്റില്‍ 600 ജിബി ബാന്‍ഡ് വിഡ്ത് സ്‌പെക്ട്രം സ്റ്റാര്‍ലിങ്കിന് താത്കാലികമായി അനുവദിച്ചിട്ടുണ്ട്. സർക്കാർ നിബന്ധന പ്രകാരമുള്ള പരിശോധനയാണ് നടത്തുക. മറ്റു അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുന്ന ജോലികളും പുരോഗമിക്കുന്നതായി കമ്പനി അറിയിച്ചു.
അനുമതികൾ ലഭിച്ചാൽ മാസങ്ങൾക്കുള്ളിൽ സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം രാജ്യത്ത് ലഭ്യമാകും. മുംബൈയിൽ ആയിരിക്കും സ്റ്റാർലിങ്ക് ഇന്‍റർനെറ്റ് ആദ്യം അവതരിപ്പിക്കുക. നഗരത്തിൽ ഗ്രൗണ്ട് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചെന്നും കമ്പനി അറിയിക്കുന്നു.
നിലവിൽ ടെലകോം വകുപ്പിന്റെ ‘ഗ്ലോബൽ മൊബൈൽ പേഴ്സണൽ കമ്യൂണിക്കേഷൻ ബൈ സാറ്റലൈറ്റ്’ ലൈസൻസ് കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ സാറ്റലൈറ്റ് കമ്യൂണിക്കേഷൻ അനുമതി ഇതുവരെ കമ്പനിക്ക് ലഭിച്ചിട്ടില്ല. സ്പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട് അനുമതിയും ലഭിക്കാനുണ്ടെങ്കിലും എല്ലാ അനുമതികളും 2025 അവസാനത്തോടെ പൂർത്തിയാകുമെന്നാണ് വിവരം.
















