ഡൽഹി: ഡൽഹിയിൽ എംപിമാർ താമസിക്കുന്ന ഫ്ലാറ്റിന് തീപ്പിടിച്ചു. ഫർണിച്ചറുകൾ കൂട്ടിയിട്ടിരുന്ന താഴത്തെ നിലയിൽ നിന്നാണ് തീ പടർന്നതെന്നാണ് കരുതുന്നത്. ബ്രഹ്മപുത്ര അപ്പാർട്ട്മെന്റിനാണ് തീപ്പിടിച്ചത്. ജെബി മേത്തർ എംപി ഫ്ലാറ്റിലുണ്ടായിരുന്നെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തീപ്പിടുത്തം എങ്ങനെയുണ്ടായെന്ന കാര്യത്തിൽ അന്വേഷണം വേണമെന്ന് എംപി ആവശ്യപ്പെട്ടു.
പാർലമെന്റ് സമ്മേളനം തുടങ്ങിയിട്ടില്ലാത്തതിനാലാണ് വൻ അപകടം ഒഴിവായതായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. വൻ തീപ്പിടുത്തമാണ് ഉണ്ടായതെങ്കിലും മറ്റു ഫ്ലാറ്റുകളിലേക്ക് തീ പടർന്നില്ലെന്നതും ആശ്വാസമാണ്. ജെബി മേത്തർ എംപിയും സ്റ്റാഫും അപ്പാർട്ട്മെന്റിന്റെ നാലാം നിലയിലുണ്ടായിരുന്നെങ്കിലും തീ പടർന്നത് ശ്രദ്ധയിൽ പെട്ടതോടെ രക്ഷപ്പെട്ടു.
ദീപാവലി ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾ പൊട്ടിച്ച പടക്കങ്ങളാണ് അപകടത്തിന് കാരണമായെന്നതാണ് പ്രാഥമിക വിവരം. ഫയര്‍ഫോഴ്സ് തീയണക്കാനുള്ള ശ്രമം തുടരുകയാണ്. കേരളത്തിൽ നിന്ന് 3 എംപിമാരാണ് ഈ ഫ്ലാറ്റിൽ താമസിക്കുന്നത്. ജെബിമേത്തർ, ജോസ് കെ മാണി, ഹാരിസ് ബീരാൻ എന്നിവർ ഇവിടെയാണ് താമസം. എന്നാൽ ജെബി മേത്തർ ഒഴികെയുള്ളവർ സ്ഥലത്തില്ലായിരുന്നു. ആളപായമില്ലെന്നും ഫ്ലാറ്റിലെ താമസക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി മാറ്റിയെന്നാണ് റിപ്പോർട്ടുകൾ.
















