Cinema Entertainment

സുരേഷ് ഗോപിക്കായി നീക്കിവെച്ച കഥാപാത്രമാണ് പിന്നീട് ശരത് കുമാര്‍ ചെയ്തത്; പഴശ്ശിരാജ പിന്നാമ്പുറക്കഥ

എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ ഒരുക്കിയ പഴശ്ശിരാജ റിലീസ് ചെയ്തിട്ടു 16 വര്‍ഷം തികയുന്നു. 2009 ഒക്ടോബര്‍ 16 നായിരുന്നു പഴശ്ശിരാജയുടെ റിലീസ്. 40 കോടിക്കു മുകളില്‍ കളക്ഷന്‍ നേടി ഇന്‍ഡസ്ട്രിയല്‍ ഹിറ്റാകാന്‍ പഴശ്ശിരാജയ്ക്കു സാധിച്ചിരുന്നു.

മമ്മൂട്ടി, ശരത് കുമാര്‍, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, കനിഹ എന്നിവരാണ് പഴശ്ശിരാജയില്‍ പ്രധാന വേഷങ്ങളില്‍. യഥാര്‍ഥത്തില്‍ ശരത് കുമാര്‍ ചെയ്ത എടച്ചേന കുങ്കന്‍ എന്ന കഥാപാത്രത്തിനായി സംവിധായകന്‍ ആദ്യം ആലോചിച്ചത് സുരേഷ് ഗോപിയെയാണ്. ഒരു വടക്കന്‍ വീരഗാഥയില്‍ മമ്മൂട്ടിക്കൊപ്പം സുരേഷ് ഗോപി അഭിനയിച്ചതു കൂടി കണക്കിലെടുത്താണ് എടച്ചേന കുങ്കനിലേക്ക് റഫര്‍ ചെയ്തത്. എന്നാല്‍ ആ സമയത്ത് മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മില്‍ അത്ര നല്ല ബന്ധത്തിലായിരുന്നില്ല. ഇക്കാരണത്താലാണ് സുരേഷ് ഗോപിക്ക് പഴശ്ശിരാജ നഷ്ടമായത്.

സുരേഷ് ഗോപിയെ പഴശ്ശിരാജയിലേക്ക് വിളിച്ചിരുന്നതായി പഴയൊരു അഭിമുഖത്തില്‍ സംവിധായകന്‍ ഹരിഹരന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് സുരേഷ് ഗോപി ആ കഥാപാത്രത്തോടു അന്ന് നോ പറഞ്ഞതെന്ന് ഹരിഹരന്‍ വെളിപ്പെടുത്തിയില്ല.

‘സുരേഷ് ഗോപിയെ സമീപിച്ചിരുന്നു. എന്നാല്‍, അദ്ദേഹം ‘നോ’ പറഞ്ഞു. അതോടെ ആ ചാപ്റ്റര്‍ ക്ലോസ് ചെയ്തു. ആ കഥാപാത്രം ചെയ്തില്ലെങ്കില്‍ സുരേഷ് ഗോപിയുടെ കരിയറിലെ വലിയ നഷ്ടമാകും എന്നൊന്നും പറയില്ല. അദ്ദേഹത്തിനു അതിനും മികച്ച കഥാപാത്രങ്ങള്‍ ചിലപ്പോള്‍ കിട്ടുമായിരിക്കാം,’ എന്നാണ് ഹരിഹരന്‍ പറഞ്ഞത്.

മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മില്‍ ആ സമയത്ത് സൗന്ദര്യപിണക്കമായിരുന്നു. നേരില്‍ കണ്ടാല്‍ പോലും ഇരുവരും സംസാരിച്ചിരുന്നില്ല. പിന്നീട് പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കുകയും ഇപ്പോള്‍ ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളുമാണ്.

Related Posts