ആലപ്പുഴ: മുന്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ സഹോദരി ആഴിക്കുട്ടി അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. 95 വയസായിരുന്നു. ഏറെ നാളുകളായി കിടപ്പിലായിരുന്നു. സംസ്‌കാരം ഇന്ന് പുന്നപ്ര പറവൂരിലെ വീട്ടുവളപ്പില്‍ നടക്കും.
ജൂലൈയിൽ വി എസ് അച്യുതാനന്ദന്‍ മരണപ്പെട്ടത് വാർത്തകളിലൂടെ അറിയിക്കാൻ ശ്രമിച്ചിരുന്നെങ്കിലും ആഴിക്കുട്ടിക്ക് തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. അസുഖ ബാധിതയായി കിടപ്പിലാകുന്നതിന് മുമ്പ് വി എസിന്റെ വിശേഷങ്ങള്‍ അന്വേഷിക്കുമായിരുന്നു. ഓണം ഉള്‍പ്പെടെയുള്ള എല്ലാ ആഘോഷങ്ങള്‍ക്ക് വി എസ് ആഴിക്കുട്ടിയെ കാണാൻ എത്താറുണ്ടായിരുന്നു. അവസാനമായി വി എസ് ആഴിക്കുട്ടിയെ കാണാനെത്തിയത് 2019ലാണ്.
















