റിയാദ്: റിയാദ് വായിക്കുന്നു എന്ന ബാനറോടെ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് റിയാദ് അമീറ നൂറ യൂനിവേഴ്സിറ്റി കാമ്പസിൽ തുടക്കം കുറിച്ചു. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സാംസ്കാരിക പരിപാടികളിലൊന്നായ റിയാദ് അന്താരാഷ്ട്ര പുസ്തകമേള ഒക്ടോബർ 11 വരെ നീണ്ടുനിൽക്കും. സൗദി, അറബ്, അന്താരാഷ്ട്ര സാംസ്കാരിക സംഘടനകൾക്കും സ്ഥാപനങ്ങൾക്കും പുറമേ 25 ലധികം രാജ്യങ്ങളിൽ നിന്നുള്ള 2,000 ത്തിലധികം പ്രാദേശിക, അന്തർദേശീയ പ്രസാധക സ്ഥാപനങ്ങളും ഏജൻസികളും മേളയിൽ പങ്കെടുക്കുന്നുണ്ട്.
പ്രദർശനത്തിലെ ഈ വർഷത്തെ വിശിഷ്ടാതിഥി രാജ്യം ഉസ്ബെക്കിസ്ഥാനാണ്. രാജ്യത്തെ സാഹിത്യപരവും ബൗദ്ധികവുമായ നേട്ടങ്ങൾ, ആധികാരിക, സാംസ്കാരിക പൈതൃകം, ചരിത്രം, വൈവിധ്യമാർന്ന കലകൾ എന്നിവ പ്രതിഫലിപ്പിക്കുന്ന പവലിയനുകൾ സന്ദർശകർക്ക് മികച്ച അനുഭവം പ്രദാനം ചെയ്യും. വൈവിധ്യവും സമ്പന്നവുമായ സാംസ്കാരിക പരിപാടിയുടെ ഭാഗമായി ഉസ്ബെക്ക് സാംസ്കാരിക പ്രതിഭകൾ, കഴിവുകൾ, സർഗ്ഗാത്മക വ്യക്തികൾ എന്നിവരുടെ പങ്കാളിത്തത്തോടെ ഉസ്ബെക്ക് കൈയെഴുത്തു പ്രതികളും പ്രസിദ്ധീകരണങ്ങളും പ്രദർശിപ്പിക്കുന്ന പവലിയനുകൾ മേളയിലുണ്ടായിരിക്കും.
പ്രസാധകർക്ക് ബൗദ്ധിക, സാംസ്കാരിക വിനിമയത്തിനുള്ള ഒരു പ്രധാന വേദിയായിരിക്കും റിയാദ് അന്താരാഷ്ട്ര പുസ്തകമേള. രാജ്യത്തിനകത്തും പുറത്തുമുള്ള എഴുത്തുകാർ, ചിന്തകർ, സാംസ്കാരിക, വിജ്ഞാന നിർമ്മാതാക്കൾ, പുസ്തകപ്രേമികൾ എന്നിവരുടെ സംഗമസ്ഥലവുമാകും ഇനിയുള്ള ആറ് നാളുകൾ. പ്രാദേശികമായും ആഗോളമായും സൗദിയുടെ സാംസ്കാരിക പദവി വർധിപ്പിക്കുന്നതിനുള്ള ഭരണകൂടത്തിന്റെ ദർശനം, നിർദേശങ്ങൾ, പ്രതിബദ്ധത എന്നിവ വിവർത്തനം ചെയ്യുന്ന ഒരു പദ്ധതിക്ക് അനുസൃതമായാണ് അതോറിറ്റി പ്രവർത്തിക്കുന്നതെന്ന് സാഹിത്യം, പ്രസിദ്ധീകരണം, വിവർത്തന അതോറിറ്റി സി.ഇ.ഒ ഡോ. അബ്ദുല്ലത്തീഫ് അൽവാസിലി പറഞ്ഞു.
സൗദിയുടെ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന സാംസ്കാരിക പൈതൃകം ഉൾക്കൊള്ളുകയും സാംസ്കാരിക വ്യവസായത്തിലും വിജ്ഞാന കയറ്റുമതിയിലും അതിന്റെ നേതൃത്വം ഏകീകരിക്കുകയും ചെയ്യുന്ന ഈ പ്രദർശനം മേഖലയിലെ ഏറ്റവും വലിയ സാംസ്കാരികവും ബൗദ്ധികവുമായ പരിപാടിയാണെന്ന് അൽവാസിലി ചൂണ്ടിക്കാട്ടി. പ്രാദേശിക, അറബ് സാഹിത്യ, പ്രസിദ്ധീകരണ, വിവർത്തന മേഖലകളിലേക്കുള്ള അതിന്റെ ഓഫറുകളുടെ സമഗ്രത വർദ്ധിപ്പിക്കുന്ന പുതിയ ചക്രവാളങ്ങളും മേഖലകളും തുറക്കുന്നതിനുമുള്ള അതോറിറ്റിയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ വർഷത്തെ പുസ്തകമേള.
സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ നിന്നുള്ള തെരഞ്ഞെടുത്ത എഴുത്തുകാർ, ചിന്തകർ, ബുദ്ധിജീവികൾ എന്നിവരുടെ പങ്കാളിത്തത്തോടെ വൈവിധ്യമാർന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്ന നിരവധി സെമിനാറുകൾ, സംവാദ സെഷനുകൾ, പ്രഭാഷണങ്ങൾ, കവിതാ സായാഹ്നങ്ങൾ, ശിൽപശാലകൾ എന്നിവ മേളയിൽ ഉൾപ്പെടുന്നുണ്ട്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 11:00 മുതൽ രാത്രി 12:00 വരെ പ്രദർശനം ഉണ്ടായിരിക്കും. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മുതൽ രാത്രി 12 വരെയായിരിക്കും സമയം.
















