ഡൽഹി: പാക് അധീന കാശ്മീരിൽ പ്രക്ഷോഭം മൂന്നാം ദിവസവും തുടരുന്നതിനിടെ എട്ട് പേർ പ്രദേശത്ത് കൊല്ലപ്പെട്ടു. സൈനിക നടപടിയിലാണ് ബുധനാഴ്ച്ച എട്ട് സിവിലിയൻമാർക്ക് ജീവൻ നഷ്ടപ്പെട്ടത്. മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ടുന്നുവെന്ന് ആരോപിച്ചാണ് പ്രക്ഷോഭമാരംഭിച്ചത്. ജോയിന്റ് അവാമി ആക്ഷന് കമ്മിറ്റി(ജെഎഎസി)യുടെ നേതൃത്വത്തിലാണ് പ്രക്ഷോഭമാരംഭിച്ചത്.
ബുധനാഴ്ച്ച കൊല്ലപ്പെട്ട എട്ടുപേരിൽ നാലുപേർ ബാഘ് ജില്ലയിലെ ധിർകോട്ടിൽ നിന്നുള്ളവരാണ്. രണ്ടുപേർ മിർപൂരിൽ നിന്നും രണ്ടുപേർ മുസഫറാബാദിൽ നിന്നുമുള്ളവരാണ്. ചൊവ്വാഴ്ച്ചയും മുസഫറാബാദിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. അതേസമയം വ്യാപക അക്രമമാണ് പ്രക്ഷോഭകാരികൾ പ്രദേശത്ത് നടത്തുന്നത്. പ്രതിഷേധക്കാരെ തടയാനായി മുസഫറാബാദിലെ ഒരു പാലത്തിനു മുകളിൽ സ്ഥാപിച്ച കണ്ടൈനറുകൾ തകർക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. തകർത്ത കണ്ടൈനറുകൾ പുഴയിലേക്ക് തള്ളിയിടുന്നതായും വീഡിയോയിൽ കാണാം. ജനങ്ങളുടെ ക്ഷമ നശിച്ചെന്നും പ്ലാൻ എ ആയ പണിമുടക്ക് മാത്രമല്ല മറ്റു മാർഗങ്ങളിലേക്ക് കടക്കാൻ തങ്ങൾക്ക് പദ്ധതിയുണ്ടെന്നും അവാമി ആക്ഷൻ കമ്മിറ്റി നേതാവ് ഷൗക്കത്ത് നവാസ് മിർ നേരത്തേ പറഞ്ഞിരുന്നു.
പാക്കിസ്ഥാനിൽ താമസിക്കുന്ന കശ്മീരി അഭയാർഥികൾക്ക് പാക് അധിനിവേശ കശ്മീരിലെ നിയമസഭയിൽ നീക്കിവെച്ച 12 സീറ്റുകൾ നിർത്തലാക്കണം എന്നാണ് പ്രക്ഷോഭകാരികൾ ആവശ്യപ്പെടുന്നത്. ഇതുകൂടാതെ സബ്സിഡി നിരക്കിൽ ധാന്യം, ന്യായമായ നിരക്കിൽ വൈദ്യുതി, സർക്കാരിന്റെ വാഗ്ദാനങ്ങൾ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾക്കായാണ് പ്രക്ഷോഭം
















