ധാക്ക: ബംഗ്ലാദേശിന് ഇന്ത്യയുമായി പ്രശ്നങ്ങളുണ്ടെന്ന് തുറന്നടിച്ച് ബംഗ്ലാദേശിന്റെ മുഖ്യ ഉപദേഷ്ടാവും നോബൽ സമ്മാന ജേതാവുമായ മുഹമ്മദ് യൂനുസ്. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കുന്നതിലേക്ക് നയിച്ച പ്രതിഷേധങ്ങൾ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധങ്ങളിൽ വിള്ളലുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം തുറന്നു സമ്മതിച്ചു. ഷെയ്ഖ്ഹസീന ഇന്ത്യയിൽ താമസിക്കുന്നതാണ് ഇന്ത്യക്കും ബംഗ്ലാദേശിനും ഇടയിലുള്ള സംഘർഷങ്ങളുടെ മുഖ്യ കാരണമെന്നും അദ്ദേഹം പ്രതികരിച്ചു. ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ (UNGA) സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥികൾ നടത്തിയ കലാപവും തുടർന്നുള്ള പ്രശ്നങ്ങളും ഇന്ത്യയ്ക്ക് ഇഷ്ടപ്പെടാത്തതുകൊണ്ടാണ് ഇപ്പോൾ ഞങ്ങൾക്ക് അവരുമായി പ്രശ്നങ്ങൾ നിലനിൽക്കുന്നത്. ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ സംഘർഷം സൃഷ്ടിക്കുന്ന പ്രശ്നങ്ങളുടെ മുഖ്യകാരണം ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യ അഭയം നൽകിയതാണെന്നും അദ്ദേഹം ആവർത്തിച്ചു.
ഇന്ത്യയിൽ നിന്ന് ധാരാളം വ്യാജ വാർത്തകൾ വരുന്നുണ്ട്, ഇപ്പോൾ ബംഗ്ലാദേശിന്റെ ഭരണം കയ്യാളുന്നത് ഇസ്ലാമിക പ്രസ്ഥാനമാണെന്ന തരത്തിലാമിവയെല്ലാം. ഇന്ത്യയിലെ ഇത്തരം വ്യാജ വാർത്തകൾ കൂടുതൽ പ്രശ്നങ്ങൾക്ക് വഴിയൊരുക്കിയതെന്നും അദ്ദേഹം തുറന്നടിച്ചു. 1 6 വർഷമായി തുടർച്ചയായി ബംഗ്ലാദേശ് ഭരിച്ച ഷെയ്ഖ് ഹസീനയുടെ ഭരണം ജനകീയ പ്രക്ഷോഭത്തിൽ അട്ടിമറിക്കപ്പെട്ടിരുന്നു. ധാക്കയിൽ നിന്ന് പലായനം ചെയ്ത ഹസീന ഇന്ത്യയിലാണ് കഴിയുന്നത്. 2024 ൽ ധാക്കയിൽ നിന്ന് പലായനം ചെയ്തതിനുശേഷം ന്യൂഡൽഹിയിൽ സ്വയം പ്രവാസത്തിൽ കഴിയുന്ന ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ അഭ്യർത്ഥനയോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
















