ന്യൂഡൽഹി: കേന്ദ്ര സർക്കാർ മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വംശീയകലാപം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആദ്യമായി മണിപ്പൂരിലെത്തിയ മോദി ചുരാന്ദ്പുരിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. ധൈര്യത്തിന്റെയും നിശ്ചയധാർഢ്യത്തിന്റേയും നാടാണ് മണിപ്പൂരെന്നും ജനങ്ങളെ സല്യൂട്ട് ചെയ്യുന്നെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
“പ്രകൃതിയുടെ അമൂല്യവത്തായ സമ്മാനമാണ് ഈ മലകൾ. അതേസമയം, അത് നിങ്ങളുടെ നിരന്തര കഠിനാധ്വാനത്തെ പ്രതിഫലിപ്പിക്കുന്നു. മണിപ്പുരിലെ ജനങ്ങളുടെ ആവശേത്തിന് മുമ്പിൽ ഞാൻ സല്യൂട്ട് ചെയ്യുന്നു, മണിപ്പൂരിൽ സമാധാനം പുലരണം. സമാധാനത്തിന്റെ ചർച്ചകൾ തുടങ്ങിയതിൽ സന്തോഷമുണ്ട്. എത്രയും വേഗം സംസ്ഥാനം സമാധാനത്തിന്റെ പാതായിലേക്ക് വരണം,” പ്രധാനമന്ത്രി വ്യക്തമാക്കി.
പാലായനം ചെയ്യപ്പെട്ടവർക്കും സഹായം ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് വിവിധ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘോടനം ചെയ്തു. മിസോറാമിനെ ഇന്ത്യൻ റെയിൽശൃംഖലയുമായി ബന്ധിപ്പിക്കുന്ന ബൈറാബി-സൈരംഗ് പദ്ധതിയിലെ 34 കിലോമീറ്റർ ദൈർഘ്യമുള്ള ഹോർട്ടോക്കി- സൈരംഗ് റെയിൽപാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി രാവിലെയോടെ ഐസ്വാളിൽ നിർവഹിച്ചു.
“3,000 കോടി രൂപയുടെ പ്രത്യേക പാക്കേജും അനുവദിച്ചിട്ടുണ്ട്. കുടിയിറക്കപ്പെട്ടവരെ സഹായിക്കുന്നതിനായി 500 കോടി രൂപയും അനുവദിച്ചിട്ടുണ്ട്… ഇന്ന്, ഓരോ ആദിവാസി സമൂഹത്തിന്റെയും വികസനം നമ്മുടെ രാജ്യത്തിന്റെ മുൻഗണനയാണ്. ആദ്യമായി, ആദിവാസി മേഖലകളുടെ വികസനത്തിനായി ‘ധാർതി ആബ ജഞ്ജതിയ ഗ്രാം ഉത്കർഷ് അഭിയാൻ’ (DAJGUA) നടപ്പിലാക്കുന്നു…. മണിപ്പൂരിന്റെ സംസ്കാരം എല്ലായ്പ്പോഴും സ്ത്രീ ശാക്തീകരണത്തെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്, കൂടാതെ സ്ത്രീകളെ ശാക്തീകരിക്കുന്നതിനും ഞങ്ങളുടെ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. മണിപ്പൂരിലെ പെൺമക്കളെ പിന്തുണയ്ക്കുന്നതിനായി സർക്കാർ വർക്കിംഗ് വിമൻസ് ഹോസ്റ്റലുകൾ നിർമ്മിക്കുന്നു. മണിപ്പൂരിനെ സമാധാനത്തിന്റെയും സമൃദ്ധിയുടെയും പുരോഗതിയുടെയും പ്രതീകമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്.” പ്രധാനമന്ത്രി പറഞ്ഞു.