ബലാത്സംഗ കേസിൽ പ്രതിയായ റാപ്പർ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ്. ഇന്നലെ മണിക്കൂറുകൾ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് റാപ്പർ വേടനെ വിട്ടയച്ചത്. ഇന്ന് രാവിലെ വീണ്ടും ഹാജരാകണമെന്ന നിർദ്ദേശമാണ് തൃക്കാക്കര പോലീസ് നൽകിയത്. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ വേടൻ തന്റെ പക്കലുള്ള തെളിവുകൾ പോലീസിന് നൽകിയിരുന്നു. പരാതിക്കാരി പണം ആവശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തി എന്നാണ് വേടൻ പറയുന്നത്.
അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണം എന്നാണ് ഹൈക്കോടതിയിൽ അനുവദിച്ച മുൻകൂർ ജാമ്യത്തിലെ വ്യവസ്ഥ. ഇതനുസരിച്ച് വേടനെ വൈദ്യ പരിശോധനയ്ക്ക് ശേഷം വിട്ടയ്ക്കും. നിയമവ്യവസ്ഥയെ ബഹുമാനിക്കുന്നുവെന്നും അന്വേഷണവുമായി സഹകരിക്കുമെന്നുമാണ് വേടൻ പറഞ്ഞത്. കേസ് കഴിയുമ്പോൾ താൻ ചില കാര്യങ്ങൾ വ്യക്തമാക്കാമെന്നും തനിക്കും പലതും വെളിപ്പെടുത്തുവാൻ ഉണ്ടെന്നും വേടൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. നാളുകളുടെ നീണ്ട ഇടവേളയ്ക്കുശേഷമാണ് കഴിഞ്ഞദിവസം വേടൻ കോന്നിയിൽ പരിപാടി അവതരിപ്പിച്ചത്.
മുൻകൂർ ജാമ്യം നേടിയിട്ടും വേടൻ പരിപാടികളുമായി പൊതുരംഗത്തേക്ക് എത്തിയിരുന്നില്ല. കലാകാരൻ എവിടെയും പോകുന്നില്ല പൊതുമധ്യത്തിൽ തന്നെയുണ്ടെന്നും ഇവിടെത്തന്നെ താൻ ജീവിച്ചു മരിക്കുമെന്നും വേടൻ കഴിഞ്ഞദിവസം നടന്ന പരിപാടിക്കിടെ ആരാധകരോട് പറഞ്ഞിരുന്നു. ഇതിനുശേഷമാണ് ഇന്നലെ തൃക്കാക്കര പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ എത്തിയത്.കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചട്ടുള്ളത്. 2021-2023 കാലയളവില്‍ വിവിധ ഫ്ളാറ്റുകളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് വേടനെതിരായ പരാതി. വ്യക്തിഹത്യ ചെയ്യാനാണ് പരാതിക്കാരിയുടെ ശ്രമമെന്നും തനിക്കും മാനേജര്‍ക്കും ഭീഷണി സന്ദേശങ്ങള്‍ ലഭിക്കാറുണ്ടെന്നുമാണ് വേടൻ കോടതിയിൽ പറഞ്ഞത്.
ഓരോ കേസിലെയും സാഹചര്യങ്ങള്‍ വ്യത്യസ്തമെന്നും ബ്രേക്ക് അപ്പ് ആയതിന് ശേഷം മറ്റെയാളുടെ ഭാവി നശിപ്പിക്കാന്‍ ചിലർ ശ്രമിക്കാറുണ്ടെന്ന ശ്രദ്ധേയമായ നിരീക്ഷണമാണ് കേസിൽ കോടതി നടത്തിയത്. മുന്‍കൂര്‍ ജാമ്യം നിഷേധിച്ചാല്‍ നീതി നിഷേധമാകുമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കരുതെന്നും ഹൈക്കോടതി ചൂണ്ടി കാണിച്ചു. ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്.
ഈ കാലയളവിൽ കടുത്ത മാനസിക സംഘർഷം അനുഭവിക്കേണ്ടി വന്നുവെന്ന് പരാതിക്കാരി വാദമായി ഉയർത്തിയിരുന്നു. എന്നാൽ അത്തരം ഒരു മാനസികാവസ്ഥ അവർക്ക് ഉണ്ടായില്ലെന്ന് തെളിയിക്കാൻ തനിക്ക് അയച്ച വാട്സ്ആപ്പ് സന്ദേശങ്ങൾ വേടൻ ഹാജരാക്കിയിരുന്നു തങ്ങൾക്കിടയിൽ പണം ഇടപാട് ഉണ്ടായിരുന്നുവെന്നും ഇയാൾ സമ്മതിച്ചിരുന്നു. ചോദ്യം ചെയ്യലിൽ ഇക്കാര്യങ്ങളുടെ തെളിവുകൾ ഇന്ന് പോലീസ് പരിശോധിച്ചിരുന്നു. യുവതി പണം കൈമാറിയതിന്റെ തെളിവുകൾ നേരത്തെ പോലീസ് പരിശോധിക്കുകയും ബാങ്ക് ഇടപാട് രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. ജാമ്യാപേക്ഷയും പോലീസ് കോടതിയിൽ ശക്തമായി എതിർത്തിരുന്നു. എന്നാൽ ജാമ്യാപേക്ഷ പരിഗണിക്കുന്ന കാലയളവിൽ ഒളിവിൽ പോയ വേടനെ പോലീസ് കാര്യമായി അന്വേഷിച്ചില്ല എന്ന ആരോപണവും ശക്തമാണ്.