പാലക്കാട്: കിഫ് ഇൻഡ് സമ്മിറ്റ്-2025ൽ ക്ഷണം ലഭിക്കാത്തതിൽ അതൃപ്തിയറിയിച്ച് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. വ്യവസായ വകുപ്പ് പാലക്കാട് കഞ്ചിക്കോട് ഫോറം പരിപാടിയിലേക്കാണ് മന്ത്രിക്ക് ക്ഷണം ലഭിക്കാഞ്ഞത്. പാലക്കാട് ജില്ല ചുമതലയുള്ള മന്ത്രിയാണ് കെ കൃഷ്ണൻകുട്ടി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന സമ്മിറ്റിൽ മന്ത്രിമാരായ പി രാജീവ്, എംബി രാജേഷ് എന്നിവരും പങ്കെടുക്കുന്നുണ്ട്. പരിപാടിയിലേക്ക് മന്ത്രിയെ ക്ഷണിച്ചിട്ടില്ലെന്ന് കൃഷ്ണകുട്ടിയുടെ ഓഫീസും വ്യക്തമാക്കി.
ദേശീയ വ്യവസായ ഇടനാഴിയുടെ ഭാഗമായ കഞ്ചിക്കോട് വ്യവസായ സ്മാർട്ട് നഗരത്തിൻറെ വികസനസാധ്യതകളെക്കുറിച്ച് കിഫ് ഇൻഡ് സമ്മിറ്റ്-2025 എന്ന പേരിൽ വ്യവസായ ഉച്ചകോടി സംഘടിപ്പിക്കുന്നത്. കഞ്ചിക്കോട് ഇ.കെ നായനാർ കൺവെൻഷൻ സെൻററിലാണ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്. ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം കഞ്ചിക്കോട് മേഖലയിലെ വ്യവസായ സ്ഥാപനങ്ങൾ, സംരംഭകർ, വ്യവസായ പ്രമുഖർ എന്നിവരെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് പുതിയ അവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ്. പ്രമുഖ വ്യവസായികളും സംരംഭകരും നയരൂപീകരണ വിദഗ്ധരും ഉൾപ്പെടെയുള്ളവർ ഉച്ചകോടിയിൽ പങ്കെടുക്കും. വ്യവസായ വികസനവുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തും.
വ്യവസായ മന്ത്രി പി. രാജീവ് ‘കേരളത്തിലെ വ്യവസായ വിപ്ലവം’ എന്ന വിഷയത്തിൽ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തും. ‘സംരംഭക സൗഹൃദ അന്തരീക്ഷം: കേരളത്തിലെ വ്യവസായ രംഗത്ത് സർക്കാർ നടപ്പാക്കിയ പുരോഗമനപരമായ പരിഷ്കാരങ്ങൾ’ എന്ന വിഷയത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷും സംസാരിക്കും. കഞ്ചിക്കോട് വ്യവസായ സ്മാർട്ട് സിറ്റി പദ്ധതിയുടെ രൂപരേഖയെക്കുറിച്ചും, പദ്ദതി കേരളത്തിൻറെ വ്യാവസായിക വികസനത്തിൽ വഹിക്കുന്ന പങ്കിനെക്കുറിച്ചും വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് വിശദീകരിക്കും.