തിരുവനന്തപുരം: കഴിഞ്ഞ രണ്ട് മാസത്തിനിടെ പൂയംകുട്ടി പുഴയിൽ ഒഴുകിയെത്തിയത് ഒൻപത് കാട്ടാനകളുടെ ജഡം. മലയാറ്റൂർ വനമേഖലയിൽ കാട്ടാനകൾ ദൂരൂഹ സാഹചര്യത്തിൽ ചെരിഞ്ഞ സംഭവത്തിൽ വനംവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. പ്രദേശത്ത് നിയമവിരുദ്ധ പ്രവർത്തനങ്ങളും കൈയേറ്റങ്ങളും വ്യാപകമായതിനാൽ ആവാസ വ്യവസ്ഥയിലുണ്ടായ മാറ്റം പ്രതികൂലമായി ബാധിച്ചിട്ടുണ്ടാകാം എന്നാണ് അനുമാനം. വനമേഖലയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ആനക്കൂട്ടം ഒലിച്ചുപോയിരിക്കാമെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം.
കൊച്ചി ചെറായി ബീച്ചില്‍ വരെ ആനയുടെ ജഡം കണ്ടെത്തിയിരുന്നു. പീണ്ടീമേട് വെള്ളച്ചാട്ടത്തിന്റെ മുകൾഭാഗത്ത് കാൽ വഴുതി പാറകെട്ടിൽ വീണ് പരിക്കേറ്റാണ് ആനകൾ ചെരിയുന്നതെന്നും സംശയമുണ്ട്. ചീഫ് വൈൽഡ്ലൈഫ് വാർഡൻ (സിഡബ്ല്യുഡബ്ല്യു) പ്രമോദ് ജി കൃഷ്ണൻ 11 അംഗ സംഘത്തെ നിയോഗിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. വനങ്ങളിൽ എന്തെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ എന്നും വനം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കാൻ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി കെ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചു.
















