ന്യൂഡൽഹി: മരിച്ചു പോയ അമ്മയെ കുറിച്ച് പ്രതിപക്ഷ നേതാക്കൾ നടത്തിയ വിദ്വേഷപരമായ പ്രസംഗത്തിൽ വൈകാരിക പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറിലെ ആർജെഡി – കോൺഗ്രസ് വേദിയിൽ വെച്ച് അധിക്ഷേപിച്ച നടപടിയിലാണ് രാഹുൽ ഗാന്ധിക്കും തേജസ്വി യാദവിനുമെതിരെ രൂക്ഷ വിമർശനവുമായി മോദി രംഗത്തെത്തിയത്. ഇന്ത്യാ മുന്നണിയുടെ നടപടി രാജ്യത്തെ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“അമ്മ നമ്മുടെ ലോകമാണ്. അമ്മ നമ്മുടെ ആത്മാഭിമാനമാണ്. പാരമ്പര്യസമ്പന്നമായ ഈ ബിഹാറിൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടന്നത് ഞാൻ ചിന്തിച്ചതേയില്ല. ആർജെഡി-കോൺഗ്രസ് വേദിയിൽ വെച്ച് എൻ്റെ അമ്മയെ അധിക്ഷേപിച്ചതായും മോദി പ്രതികരിച്ചു.
എൻ്റെ അമ്മയ്ക്ക് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ല, എന്നിട്ടും എന്തിനാണ് ആർജെഡിയും കോൺഗ്രസും അവരെ അധിക്ഷേപിച്ചതെന്ന് മനസിലാകുന്നില്ലെന്ന് മോദി പറഞ്ഞു. രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലാത്ത തന്റെ അമ്മയെ എന്തിന് ഈ തർക്കങ്ങളിലേക്ക് വലിച്ചിഴച്ചുവെന്നും അദ്ദേഹം ചോദിച്ചു. ഇത്തരം അധിക്ഷേപങ്ങൾ എൻ്റെ അമ്മയോട് മാത്രം നടത്തിയ അധിക്ഷേപമല്ല. ഈ രാജ്യത്തെ എല്ലാ അമ്മമാരെയും സഹോദരിമാരെയും പെൺമക്കളെയും അപമാനിക്കുന്നതിന് തുല്യമാണിത്. അവരുടെ നടപടിയിൽ ബിഹാറിലെ എല്ലാ അമ്മമാർക്കും എത്രമാത്രം വിഷമം തോന്നിയെന്ന് എനിക്കറിയാം. എന്റെ ഹൃദയത്തിൽ എത്ര വേദനയുണ്ടോ അത്രതന്നെ വേദന ബിഹാറിലെ ജനങ്ങൾക്കുമുണ്ടെന്നും മോദി പ്രതികരിച്ചു.