Local News

കൊച്ചിയിലെ ബസ് യാത്ര; സ്ത്രീകൾക്ക് കൂടുതൽ വിശ്വാസം മെട്രോ സര്‍ക്കുലര്‍ ബസുകൾ

കൊച്ചി: കൊച്ചിയിൽ സ്വകാര്യ ബസ് യാത്ര എന്ന് പറയുന്നത് പലപ്പോഴും  ബുദ്ധിമുട്ടുകൾ നിറഞ്ഞതാകാറുണ്ട്. അമിത വേഗതകൾ കൊണ്ടുണ്ടാകുന്ന അപകടങ്ങൾക്ക് പുറമെയാണ്   ജീവനക്കാരുടെ പെരുമാറ്റത്തിലും പരാതികൾ ഉയരുന്നത്. കേരളത്തിൽ ഇത് വളരെ കൂടുതലുമാണ്. സ്ത്രീകളാണ് ഇതിന്റെ ബുദ്ധിമുട്ടുകൾ കൂടുതൽ അനുഭവിക്കുന്നതും. പലപ്പോഴും പരാതി പോലും പറയാൻ അവർ ധൈര്യപ്പെടാറില്ല.

ഇന്ത്യന്‍ നഗരങ്ങളില്‍ സുരക്ഷ ഉള്‍പ്പെടെയുള്ള പലവിധ കാരണങ്ങളാല്‍ സ്ത്രീകള്‍ യാത്രയ്ക്ക് ബസിനെ ആശ്രയിക്കുന്നത് കുറവാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതും. രാജ്യത്തെ നഗരങ്ങളിലെ ബസ് സര്‍വ്വീസുകളില്‍ സ്ഥിരം യാത്രക്കാരുടെ എണ്ണവും വളരെ കുറവാണ്. ആ സാഹചര്യത്തില്‍ കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സര്‍വ്വീസിന് സ്ത്രീകളുടെ ഇടയില്‍ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ജോലിക്ക് പോകുന്നവര്‍ക്ക് ധൈര്യമായി ആശ്രയിക്കാവുന്ന യാത്രാ മാര്‍ഗമായി സര്‍ക്കുലര്‍ ഇലക്ട്രിക് ബസ് സര്‍വ്വീസ് മാറിയെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. സമയ ക്ലിപ്ത പാലിച്ചുള്ള സര്‍വ്വീസാണ് ഇതിന് സഹായിക്കുന്നത്. യാത്രക്കാരില്‍ കൂടുതലും വര്‍ക്കിംഗ് പ്രൊഫഷണലുകളാണ്.  അതുകൊണ്ട് തന്നെ അവരുടെ സ്വകാര്യ വാഹന ഉപയോഗവും ഇതിലൂടെ കുറയുന്നു. നഗരത്തില്‍ കാര്‍ബണ്‍ എമിഷന്‍ കുറയാനും ഇത് കാരണമാകുന്നു.  ഇവിടെയാകട്ടെ പകുതിയിലേറെയും സ്ഥിരം യാ്ര്രതാക്കാരണ്. 

എം.ജി റോഡ്-ഹൈക്കോര്‍ട്ട് റൂട്ടില്‍ കൊച്ചി മെട്രോ ആരംഭിച്ച സര്‍ക്കുലര്‍ ഇലക്ട്രിക് ബസ് റൂട്ടിന് സ്ത്രീകളുടെ ഇടയില്‍ വന്‍ സ്വീകാര്യതയാണ്‌. കൊച്ചിയുടെ ചരിത്രത്തില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ട ഈ സര്‍ക്കുലര്‍ റൂട്ടില്‍ പതിവായി യാത്രചെയ്യുന്നവരില്‍ പകുതിയിലേറെയും സ്ത്രീ യാത്രക്കാര്‍. ഈ റൂട്ടിലെ യാത്രക്കാരുടെ ശരാശരി പ്രായം 37. കോഴിക്കോട് എന്‍.ഐ.റ്റി വിദ്യാര്‍ത്ഥികള്‍ നടത്തിയ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍. ഈ റൂട്ടിലെ യാത്രക്കാരില്‍ 51 ശതമാനമാണ് സ്ത്രീകള്‍. യാത്രക്കാരില്‍ 49 ശതമാനമാണ് പുരുഷന്മാര്‍. ദേശീയതലത്തിലുള്ള ട്രെന്‍ഡില്‍ നിന്ന് വ്യത്യസ്തമാണ് കൊച്ചിയിലെ ഇലക്ട്രിക് ബസ് യാത്രാ ചരിത്രം. 

ഇത്തരം സര്‍വ്വീസുകളിലെ സ്ത്രീ യാ്ര്രതക്കാരുടെ ദേശീയ ശരാശരി 20 മുതല്‍ 30 ശതമാനം വരെ ആണെന്നിരിക്കേയാണ് കൊച്ചി മെട്രോയുടെ ഇലക്ട്രിക് ബസ് സര്‍വ്വീസ് തികച്ചും വ്യത്യസ്തമാകുന്നത്. സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായി യാത്രചെയ്യാമെന്നതാണ് ഈ സര്‍വ്വീസുകളുടെ പ്രത്യേകത. പൂര്‍ണമായും ശീതീകരിച്ച ഇ- ബസ് വാട്ടര്‍ മെട്രോ, മെട്രോ റെയില്‍, റെയില്‍വേ സ്റ്റേഷന്‍, പ്രധാന ഷോപ്പിംഗ് സെന്ററുകള്‍, ആശുപത്രികള്‍ എന്നിവയെ കണക്ട് ചെയ്യുന്നു. വെറും 20 രൂപയ്ക്ക് ഈ റൂട്ടില്‍ എവിടേക്കും യാത്ര ചെയ്യാമെന്ന പ്രത്യേകതയുമുണ്ട്. 25 നും 47 നും ഇടയില്‍ പ്രായമുള്ള വര്‍ക്കിംഗ് പ്രൊഫഷണലുകളാണ് യാത്രക്കാരിലെ ഏറ്റവും വലിയ വിഭാഗം. തൊട്ടടുത്ത് വിദ്യാര്‍ത്ഥികളാണ്. 

ബിസിനസുകാര്‍, വീട്ടമ്മമാര്‍, മുതിര്‍ന്നപൗരന്മാര്‍ തുടങ്ങിയവരാണ് യഥാക്രമം തൊട്ടടുത്ത വിഭാഗങ്ങളിലുള്ളത്. സ്ത്രീ യാത്രക്കാരില്‍ ഭൂരിഭാഗവും വര്‍ക്കിംഗ് പ്രൊഫഷണലുകളാണ്. യാത്രക്കാരില്‍ 45.1 ശതമാനവും സ്ഥിരം യാത്രക്കാരാണ് എന്നത് സര്‍ക്കുലര്‍ ബസ് സര്‍വ്വീസിന്റെ ജനീകയത വിളിച്ചോതുന്നു. 12.6 ശതമാനം ആളുകള്‍ ആഴ്ചയിലൊരിക്കലെങ്കിലും ഫീഡര്‍ ബസില്‍ യാത്ര ചെയ്യുന്നവരാണ്. 17.5 ശതമാനം യാത്രക്കാര്‍ വല്ലപ്പോഴും ഇതില്‍ യാത്രചെയ്യുന്നവരാണ്. സര്‍വ്വേ നടത്തുന്ന സമയം ആദ്യമായി യാത്രചെയ്യുന്ന  15. 4 ശതമാനം ആളുകളെ കണ്ടെത്തി.

ആലുവ-എയര്‍ പോര്‍ട്ട്, കളമശേരി -മെഡിക്കല്‍ കോളെജ്, കാക്കനാട് – ഇന്‍ഫോപാര്‍ക്ക്്, ഹൈക്കോര്‍ട്ട്- എംജി റോഡ് റൂട്ടുകളിലായി ഇപ്പോള്‍ പ്രതിദിനം ശരാശരി 4600 ലേറെ ആളുകളാണ് യാത്ര ചെയ്യുന്നത്. മാര്‍ച്ചില്‍ ആരംഭിച്ച എം.ജി റോഡ് സര്‍ക്കുലര്‍ റൂട്ടില്‍ ഇപ്പോള്‍ പ്രതിദിനം ശരാശരി 818 പേര്‍ യാത്ര ചെയ്യുന്നു. സര്‍വ്വീസ് തുടങ്ങി ഇതേവരെ 1,34,317 പേര്‍ യാത്ര ചെയ്തിട്ടുണ്ട്. കഴിഞ്ഞയിടെ എറണാകുളം സൗത്ത് വരെയുള്ള സര്‍ക്കുലര്‍ സര്‍വ്വീസ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് വഴി  നേവല്‍ ബേസിലേക്ക് ദീര്‍ഘിപ്പിച്ചിരുന്നു. കൂടുതൽ ദൂരങ്ങളിലേക്ക് മെട്രോ ബസ് സർവീസുകൾ ദീർഘിപ്പിക്കണമെന്നത്  സ്ത്രീയാത്രക്കാരുടെ ഒരാവശ്യമായി ഇപ്പോൾ മാറിക്കഴിഞ്ഞിട്ടുണ്ട്.

Related Posts