മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് വൈക്കം വിജയലക്ഷ്മി. എവിടെ പോയാലും അച്ഛനും അമ്മയും ഒപ്പമുണ്ടാകുമെന്നും അവരുണ്ടെങ്കിലെ നമ്മളുള്ളു എന്നും താങ്ങും തണലുമായ തന്റെ മാതാപിതാക്കളെ കുറിച്ചും ജീവനായ സംഗീതത്തെക്കുറിച്ചും യെസ് 27നിനോട് മനസ്സ് തുറക്കുകയാണ് ഗായിക. മാതാപിതാക്കളുമായി വലിയ ആത്മബന്ധം പുലർത്തുന്നതിനാൽ എവിടെ പോയാലും അച്ഛനും അമ്മയും ഒപ്പമുണ്ടാകും, അങ്ങനെയെ പോകാറുള്ളു എന്ന് വൈക്കം വിജയലക്ഷമി പറഞ്ഞു.
ആശ്വാസമാകുന്നത് വീട്ടുകാർ
“നമുക്ക് വേണ്ടി ജീവിതം ഒഴിഞ്ഞു വെച്ചിരിക്കുന്നരാണ് മാതാപിതാക്കൾ, അവരുണ്ടെങ്കിലെ നമ്മളുള്ളു. സംഗീതം എന്ന തന്റെ ആഗ്രഹത്തിനൊപ്പം നിൽക്കുകയാണ് അച്ഛനും അമ്മയും. അവർ തന്റെ ഏറ്റവും വലിയ നിധിയാണ്. അച്ഛനും അച്ഛമ്മയുമാണ് എന്നിലെ കഴിവ് ആദ്യം കണ്ടെത്തിയത്. മാതാപിതാക്കൾ ഇരുവരും പാട്ടുകാരായത് കൊണ്ട് കൂടിയാണ് തന്നെ പ്രോൽസാഹിപ്പിക്കാൻ കഴിയുന്നത് എന്നും അതുകൊണ്ട് തന്നെ വലിയ വേദികളിൽ പാടുമ്പോഴൊക്കെ അവരെ സ്റ്റേജിലേക്ക് വിളിപ്പിക്കാറുണ്ട്, അതൊരു സന്തോഷമാണ്,” അവർ പറഞ്ഞു. ജീവിതത്തിൽ വിഷമങ്ങളും മാനസിക സംഘർഷങ്ങളും ഉണ്ടാകുന്ന സമയങ്ങളിൽ ആശ്വാസമാകുന്നത് വീട്ടുകാരോടൊപ്പം സമയം ചിലവഴിക്കുമ്പോഴാണെന്നും വിജയലക്ഷ്മി കൂട്ടിച്ചേർത്തു.
പിന്നെ ഏറ്റവും പ്രിയപ്പെട്ട ദാസേട്ടൻ
ജീവിതത്തിൽ അച്ഛനും അമ്മയും കഴിഞ്ഞാൽ പിന്നെ വരുന്നത് ദാസേട്ടനും ജാനകിയമ്മയുമാണ്. ആദ്യമായി ദാസേട്ടനെ കാണുന്നത് ആറാമത്തെ വയസ്സിലാണ്. അന്ന് ദാസേട്ടൻ മടിയിലിരുത്തി രണ്ട് മണിക്കൂർ സംസാരിച്ചു. ദാസേട്ടന്റെ ഗാനങ്ങൾ കേട്ടാണ് പാട്ടുകൾ പഠിക്കാൻ തുടങ്ങിയതെന്നും വൈക്കം വിജയലക്ഷ്മി ഓർത്തെടുത്തു. ഒപ്പം പാടാൻ ആഗ്രഹമുണ്ടായിരുന്നിട്ടും പാടാൻ കഴിയാതെ പോയ വ്യക്തികളെ കുറിച്ചും ഗായിക അഭിമുഖത്തിന് പങ്കുവെച്ചു. ഇളയരാജ, ദക്ഷിണമൂർത്തി സ്വാമികൾ എന്നിവരുടെ ഒപ്പം പാടാൻ കഴിഞ്ഞില്ലെന്നും ദേവരാജൻ മാഷിനെ പരിചയപ്പെടാൻ കഴിയാത്തതും ഒക്കെ വലിയ നഷ്ടങ്ങളാണെന്നും വിജയലക്ഷ്മി പറഞ്ഞു.
ഇവരുടെ കൂടെ പാടാൻ ആഗ്രഹമുണ്ട്
ഇളരാജയ്ക്കൊപ്പം പ്രവർത്തിക്കാൻ ആഗ്രമുണ്ടെന്ന് വൈക്കം വിജയലക്ഷ്മി പറയുന്നു. വിദ്യാ ജി(വിദ്യാസാഗർ), ശരത് സാർ, എ.ആർ റഹ്മാൻ, നജീം അർഷാദ് എന്നിവർക്കൊപ്പം പാടാൻ ആഗ്രഹമുണ്ട്.
















