കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം നീക്കി. കോഴിക്കോട് കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കളക്ടറുടെ യോഗത്തിൽ പൊലീസ്, ഫയർ ഉദ്യോഗസ്ഥർ ഉൾപ്പെടുള്ളവർ പങ്കെടുത്തിരുന്നു. ഇന്ന് മുതൽ ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ കയറ്റിവിടുമെന്ന് അധികൃതർ അറിയിച്ചു. മണ്ണിടിച്ചിലുണ്ടായ ഒൻപതാം വളവിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചുരത്തിൽ നിരീക്ഷണം തുടരുമെന്നും അധികൃതർ അറിയിച്ചു.
ചരക്കുമായെത്തുന്ന വാഹനങ്ങൾക്ക് പ്രത്യേക ക്രമീകരണമൊരുക്കി കടത്തിവിടും. ഇരുവശങ്ങളിൽ നിന്നും ഒരേ സമയം ചരക്കുവാഹനങ്ങൾ അനുവദിക്കില്ലെന്നും അറിയിച്ചു. അതിനായി സദാ പൊലീസ് പട്രോളിങ്ങും ഇവിടെയുണ്ടാകും. ഒരേ സമയം ഒരുവശത്ത് നിന്നും മാത്രം പ്രവേശിക്കാൻ ചരക്കുവാഹനങ്ങൾക്ക് അനുവാദം നൽകുകയുള്ളൂ. ഹെയർപിൻ വളവുകളിൽ സ്ലോട്ട് തീരുമാനിക്കും.
കൂടാതെ കോഴിക്കോട് നിന്നും റഡാറുകൾ എത്തിച്ച് പരിശോധിക്കുമെന്നും യോഗത്തിൽ തീരുമാനമായി. മണ്ണിടിച്ചിലിന് പിന്നാലെ പാതയിലെ സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടിയാണ് വാഹനഗതാഗതം നിയന്ത്രിച്ചത്. മണ്ണിടിച്ചിൽ ശക്തമായതോടെ പാത അടയ്ക്കുന്ന ഘട്ടത്തിലേക്കും എത്തി. രാവിലെ മുതൽ ചെറിയ വാഹനങ്ങൾ മാത്രമാണ് പാതയിലൂടെ കടത്തിവിട്ടിരുന്നത്. മണ്ണിടിച്ചിൽ ഭീഷണിയും സുരക്ഷാ ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിൽ ആധുനിക ഉപകരണങ്ങൾ എത്തിച്ച് പരിശോധന നടത്തുമെന്നും കോഴിക്കോട് കളക്ടർ സ്നേഹിൽ കുമാർ സിങ്ങ് വ്യക്തമാക്കി.