തിരുവനന്തപുരം: ലൈംഗിക ചൂഷണ ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി ബന്ധപ്പെടുത്തിയുള്ള വ്യാജ പ്രചരണങ്ങളിൽ പരാതിയുമായി മലങ്കര ഓർത്തഡോക്സ് സഭ. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷൻ പ്രതികരിച്ചു എന്ന പ്രതീതി ജനിപ്പിക്കുന്ന വ്യാജ പോസ്റ്റർ നിർമ്മിക്കുകയും, അത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്ത സോഷ്യൽ മീഡിയ പേജിനെതിരെ സഭ പൊലീസിൽ പരാതി നൽകി. രാഹുൽ നീതിമാനാണെന്നും സഭയുടെ പൂർണ പിന്തുണയുണ്ടെന്നുമായിരുന്നു പേജിൽ വന്ന പോസ്റ്ററുകളിൽ ഒന്ന്.
മലങ്കരസഭാ വിശ്വാസികൾ നടത്തുന്ന ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ (OVS) എന്ന പേജിനോട് ഒറ്റനോട്ടത്തിൽ സാമ്യം തോന്നുന്ന മറ്റൊരു പ്രൊഫൈലാണ് വ്യാജപ്രചരണങ്ങൾക്ക് ഉപയോഗിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. റിലീജിയസ് ഓർഗനൈസേഷൻ എന്ന് പേജിൽ വ്യക്തമാക്കിയിരിക്കുന്നത് ചില സംശയങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതായും പരാതിയിൽ ആരോപണമുണ്ട്.
മലങ്കരസഭാ തർക്കത്തിൽ സുപ്രീംകോടതിയുടെ അന്തിമവിധി അംഗീകരിക്കാതെ മുന്നോട്ടുപോകുന്ന ആളുകളായിരിക്കാം ഇതേപോലെയുള്ള വ്യാജപ്രചാരണങ്ങൾക്ക് പിന്നിലെന്ന് സഭ വൃത്തങ്ങൾ ആരോപിക്കുന്നു. “ഇത്തരം കൃമികീടങ്ങൾ കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തെ മലിനമാക്കും. ജനങ്ങൾക്കിടയിൽ മതസ്പർദ്ധയും, രാഷ്ട്രീയ വിരോധവും സൃഷ്ടിച്ച് കലാപമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് സമൂഹമാധ്യമങ്ങൾ വഴി ഇവർ നടത്തുന്നത്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം” എന്ന് ചൂണ്ടിക്കാട്ടി ഡിജിറ്റൽ തെളിവുകൾ സഹിതമാണ് സൈബർ സെല്ലിൽ പരാതി നൽകിയിരിക്കുന്നത്.
















