ന്യൂഡൽഹി: നിമിഷ പ്രിയയുമായി ബന്ധപ്പെട്ട മാധ്യമവാർത്തകൾ വിലക്കണമെന്ന കെ എ പോളിന്റെ ഹർജി സുപ്രീംകോടതി തള്ളി. കേന്ദ്ര സർക്കാരിന് ആവശ്യമുണ്ടെങ്കിൽ സമീപിക്കുമെന്ന് ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റിവ് സംഘടന സ്ഥാപകനുമായ കെ എ പോളിനോട് കോടതി പറഞ്ഞു. അതേസമയം, നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് ജയിൽ നിന്ന് ലഭിച്ചത് എന്ന പേരിൽ കെ എ പോൾ കോടതിയിൽ ചില രേഖകൾ ഇന്ന് ഹാജരാക്കി. കാന്തപുരത്തെയും ആക്ഷൻ കൗൺസിലിലെ മറ്റ് ആളുകളും മാധ്യമങ്ങളുമായി സംസാരിക്കുന്നത് വിലക്കണമെന്ന് നിമിഷ ആവശ്യപ്പെട്ടുവെന്നും കെ എ പോൾ പറയുന്നു.
തന്റെ ഇടപെടലിന്റെ ഫലമായി നിമിഷപ്രിയ ഉടനെ മോചിതയാകുമെന്നു ആദ്യം പ്രഖ്യാപിച്ചയാളാണ് കെ എ പോൾ. കഴിഞ്ഞ ദിവസം നിമിഷ പ്രിയയുടെ മോചനത്തിന് പണം പിരിക്കാനുള്ള ശ്രമവുമായി കെ എ പോൾ രംഗത്തെത്തിയിരുന്നു. 8.3 കോടി രൂപ ആവശ്യമുണ്ടെന്നായിരുന്നു കെ എ പോളിന്റെ പ്രചാരണം. വിദേശ കാര്യമന്ത്രാലയത്തിന്റെ പേരിൽ ബാങ്ക് അക്കൗണ്ടും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ പ്രചാരണം വ്യാജമെന്ന് കേന്ദ്ര സർക്കാർ തന്നെ വ്യക്തമാക്കി. അതേസമയം ഏഴ് ദിവസത്തിനകം സർക്കാർ നിമിഷ പ്രിയ മോചിപ്പിച്ചില്ലെങ്കിൽ താൻ വീണ്ടും ഇടപെടുമെന്നും നിമിഷ തനിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കോടതിയെ കണ്ടതെന്നും കെ എ പോൾ മാധ്യമങ്ങളോട് പ്രതികരിച്ചു.