ന്യൂഡൽഹി: 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നടന്ന ക്രമക്കേടുകളും കൃത്രിമത്വവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചു.
കോൺഗ്രസ് നിയമ പ്രതിനിധി അഭിഭാഷകൻ രോഹിത് പാണ്ഡെ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിൽ, വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) അന്വേഷണത്തിന് ഉത്തരവിടണമെന്നും, ഈ വിഷയം പരിഹരിക്കപ്പെടുന്നതുവരെ വോട്ടർ പട്ടികയിൽ കൂടുതൽ മാറ്റങ്ങൾ വരുത്തുന്നതിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ വിലക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടു.
വോട്ടർ പട്ടികയിലെ പൊരുത്തക്കേടുകളെക്കുറിച്ചുള്ള ഗുരുതരമായ ആശങ്കകൾ ഹർജിയിൽ ഉയർത്തിക്കാട്ടുന്നുണ്ട്. വ്യാജ വോട്ടർമാരുടെ സാന്നിധ്യവും യോഗ്യരായ വോട്ടർമാരെ ഒഴിവാക്കലും ഹർജിയിൽ ആരോപിക്കുന്നു. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് വോട്ടർ പട്ടികയുടെ സമഗ്രത അടിസ്ഥാനപരമാണെന്നും നിലവിലെ ക്രമക്കേടുകൾ ഈ തത്വത്തിന് ഭീഷണിയാണെന്നും പാണ്ഡെ വാദിച്ചു. വോട്ടർ പട്ടികയുടെ മെഷീൻ റീഡബിൾ പതിപ്പ് നൽകുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പരാജയപ്പെട്ടുവെന്നും തെരഞ്ഞെടുപ്പിന്റെ സുതാര്യതയെ ദുർബലപ്പെടുത്തിയെന്നും ഹർജിയിൽ ആരോപിക്കുന്നു.
സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ ഒരു എസ്.ഐ.ടി രൂപീകരണം, ജുഡീഷ്യൽ അവലോകനം വരെ വോട്ടർ പട്ടികയിലെ ഏതെങ്കിലും മാറ്റങ്ങൾ ഉടനടി നിർത്തലാക്കുക, വോട്ടർ പട്ടിക തയ്യാറാക്കുന്നതിലും പ്രസിദ്ധീകരിക്കുന്നതിലും തെരഞ്ഞെടുപ്പ് കമ്മീഷൻ സുതാര്യതയും ഉത്തരവാദിത്തവും നിലനിർത്തുന്നുവെന്ന് ഉറപ്പാക്കുന്നതിന് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുക, പൊതുജന പരിശോധനയ്ക്കായി മെഷീൻ-റീഡബിൾ വോട്ടർ പട്ടിക നൽകൽ എന്നിവയാണ് ഹർജിയിൽ പ്രധാനമായും ഉന്നയിക്കുന്നത്.
















