തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ അറസ്റ്റിൽ ഗൂഢാലോചനയെന്ന തന്ത്രി കണ്ഠര് രാജീവരരുടെ വാദം തള്ളി നിയമമന്ത്രി പി രാജീവ്. എസ്ഐടി അന്വേഷണത്തിന്‍റെ ഒരു ഘട്ടത്തിലും സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. കണ്ഠര് രാജീവരരുടെ ജാമ്യത്തിനെതിരെ അപ്പീൽ ആലോചിച്ചെങ്കിലും പിന്നാലെ വേണ്ടന്നതിലേയ്ക്ക് എസ്ഐടി മാറി.
ശബരിമല യുവതീപ്രവേശനത്തെ എതിർത്തതിൽ സർക്കാറിനുള്ള വൈരാഗ്യമാണ് അറസ്റ്റിന് പിന്നിലെന്നാണ് തന്ത്രി കണ്ഠര് രാജീവര് ജാമ്യാ പേക്ഷയിൽ വാദിച്ചത്. ആചാരങ്ങൾ അട്ടിമറിക്കാനുള്ള ശ്രമത്തെ എതിർത്തതിൽ ഭരണകക്ഷിയിലെയും പൊലീസിലെയും ഉന്നതർക്ക് വൈരാഗ്യമുണ്ടായിരുന്നുവെന്ന തന്ത്രിയുടെ വാദം ജാമ്യ ഉത്തരവിലുണ്ട്.
സ്വര്‍ണക്കൊള്ളക്കേസിൽ പങ്കിന് തെളിവില്ലെന്ന് നിരീക്ഷിച്ചാണ് കൊല്ലം വിജിലന്‍സ് കോടതി തന്ത്രിക്ക് ജാമ്യം അനുവദിച്ചത്. എന്നാൽ തന്ത്രിയുടെ വാദങ്ങളെല്ലാം തള്ളുകയാണ് നിയമമന്ത്രി. അതേസമയം തന്ത്രിയുടെ അറസ്റ്റിനെക്കുറിച്ച് ഹൈക്കോടതി മേൽനോട്ടത്തിൽ തന്നെ അന്വേഷണം പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
















