ചെന്നൈ: ഇന്ത്യൻ ഫെഡറൽ സംവിധാനത്തിൽ ഘടനാപരമായ മാറ്റം നിർദേശിച്ച് തമിഴ്നാട് സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതി റിപ്പോർട്ട്. ജസ്റ്റിസ് കുര്യൻ ജോസഫ് അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടിന്റെ ആദ്യഭാഗം മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. രാഷ്ട്രീയ പക്വതയില്ലാത്ത ഭരണസംവിധാനമാണ് നിലവിലുള്ളതെന്ന് ഉന്നതാധികാര സമിതി റിപ്പോർട്ടിൽ പറയുന്നു.
ഭരണഘടനാ ഭേദഗതികളിൽ സംസ്ഥാനങ്ങൾക്ക് നിർണായക പങ്കാളിത്തം വേണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗത്തെ പ്രതിനിധീകരിക്കുന്ന സംസ്ഥാനങ്ങളുടെ പിന്തുണയോടെ മാത്രമേ ഭരണഘടനാ ഭേദഗതികൾ ഉണ്ടാകാവൂ എന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. പുതിയ കേന്ദ്രഭരണ പ്രദേശങ്ങൾ രൂപീകരിക്കുന്നത് നിരോധിക്കണം, സംസ്ഥാന നിയമസഭയുടെ നിർദേശമനുസരിച്ച് നൽകുന്ന മൂന്ന് പേരുകളിൽ ഒരാളാകണം ഗവർണർ സ്ഥാനത്തേക്ക് എത്തേണ്ടത്, ഗവർണറുടെ വിവേചനാധികാരത്തിന് പരിധികൾ വേണം തുടങ്ങിയ നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്. ഇംഗ്ലീഷിനെ കേന്ദ്രത്തിന്റെ സ്ഥിരമായ ഔദ്യോഗിക ഭാഷയായി ഭരണഘടനാപരമായി നിലനിർത്തണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
















