മുൻ ചാംപ്യൻമാരായ ഓസ്‌ട്രേലിയ ട്വന്റി 20 ലോകകപ്പിൽ നിന്ന് പുറത്തായോ? ഗ്രൂപ്പ് ഘട്ടത്തിലെ തുടർച്ചയായ രണ്ടാം തോൽവി ഓസീസിനു വലിയ തിരിച്ചടിയായെങ്കിലും സാങ്കേതികമായി അവർ സൂപ്പർ എട്ട് കാണാതെ പുറത്തായിട്ടില്ല. അതേസമയം സൂപ്പർ എട്ടിലേക്കു ഓസീസ് എത്തണമെങ്കിൽ ഇനി അത്ഭുതങ്ങൾ സംഭവിക്കുകയും വേണം !
ശ്രീലങ്കയ്‌ക്കെതിരായ നിർണായക മത്സരത്തിൽ തോറ്റതാണ് ഓസ്‌ട്രേലിയയുടെ കാര്യങ്ങൾ പരുങ്ങലിലാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 20 ഓവറിൽ 181 റൺസിനു ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിൽ പത്തും നിസങ്കയുടെ സെഞ്ചുറി മികവോടെ എട്ട് വിക്കറ്റും 12 പന്തുകളും ശേഷിക്കെ ശ്രീലങ്ക വിജയംകണ്ടു. 52 പന്തിൽ 10 ഫോറും അഞ്ച് സിക്‌സും സഹിതം 100 റൺസുമായി പുറത്താകാതെ നിന്ന നിസങ്കയാണ് കളിയിലെ താരം. കുശാൽ മെൻഡിസ് (38 പന്തിൽ 51), പവൻ രത്‌നായകെ (15 പന്തിൽ പുറത്താകാതെ 28) എന്നിവരും ശ്രീലങ്കയ്ക്കായി തിളങ്ങി.
ഈ തോൽവിയോടെ ഓസ്‌ട്രേലിയ സൂപ്പർ എട്ട് കാണാതെ പുറത്താകുന്ന സ്ഥിതിയിലേക്ക് എത്തി. ഗ്രൂപ്പ് ബിയിൽ മൂന്നാം സ്ഥാനത്താണ് ഓസീസിന്റെ സ്ഥാനം. മൂന്ന് കളികളിൽ മൂന്നും ജയിച്ച് ശ്രീലങ്ക സൂപ്പർ എട്ട് ഉറപ്പിച്ചു. ഇനി ഒരു ടീമിനു കൂടിയാണ് സൂപ്പർ എട്ടിൽ എത്താൻ സാധിക്കുക. രണ്ട് കളികളിൽ രണ്ടും ജയിച്ച സിംബാബ്വെ രണ്ടാം സ്ഥാനത്തുണ്ട്. അയർലൻഡിനും ശ്രീലങ്കയ്ക്കും എതിരെയാണ് സിംബാബ്വെയുടെ ശേഷിക്കുന്ന മത്സരങ്ങൾ. ഇതിൽ ഒരെണ്ണം ജയിച്ചാൽ സിംബാബ്വെ സൂപ്പർ എട്ടിൽ എത്തുകയും ഓസ്‌ട്രേലിയ പുറത്താകുകയും ചെയ്താൽ. ശേഷിക്കുന്ന രണ്ട് കളികളും സിംബാബ്വെ തോൽക്കുകയും ഒമാനെതിരായ അവസാന മത്സരത്തിൽ ഓസ്‌ട്രേലിയ വമ്പൻ മാർജിനിൽ ജയിക്കുകയും ചെയ്താൽ മാത്രമേ മുൻ ചാംപ്യൻമാർക്കു ഏതെങ്കിലും തരത്തിൽ സൂപ്പർ എട്ടിലേക്ക് പ്രവേശിക്കാൻ വഴി തുറക്കൂ.
ഗ്രൂപ്പ് ബി പോയിന്റ് ടേബിൾ & നെറ്റ് റൺറേറ്റ്
ശ്രീലങ്ക – ആറ് പോയിന്റ് – +2.462
സിംബാബ്വെ – നാല് പോയിന്റ് – +1.984
ഓസ്‌ട്രേലിയ – രണ്ട് പോയിന്റ് – +0.414
അയർലൻഡ് – രണ്ട് പോയിന്റ് – +0.150
















