Homepage Featured Kerala News

കേരളത്തിലെ യുഡിഎഫ് പ്രചാരണം ചെന്നിത്തല നയിക്കും; തീരുമാനം ഹൈക്കമാൻഡിന്റേത്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിന് ഏറെ മുമ്പ് തന്നെ ആര് നയിക്കും എന്നതിൽ കോൺഗ്രസിൽ തർക്കം നിലനിന്നിരുന്നു. മുൻ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയാണ് പ്രചാരണം നയിക്കാൻ യോഗ്യനെന്ന് ഒരുവിഭാഗം നിലപാടെടുത്തപ്പോൾ മറ്റൊരു വിഭാഗം വിഡി സതീശനെയായിരുന്നു പിന്തുണച്ചത്. ഇതിനിടെ നടന്ന എസ്എൻഡിപി-എൻഎസ്എസ് സഖ്യ ചർച്ചകൾക്കിടെ വിഡി സതീശനെ രൂക്ഷമായി വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. തുടർന്ന് ജി സുകുമാരൻ നായരും സതീശനെതിരെ പ്രതികരിച്ചു. സുകുമാരൻ നായർ ഒരു പടി കൂടി കടന്ന് രമേശ് ചെന്നിത്തലയെ പുകഴ്ത്തുകയും ചെയ്തു. ഇപ്പോൾ കേരളത്തിലെ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ആര് നയിക്കണം എന്ന ഹൈക്കമാൻഡിന്റെ ഔദ്യോഗിക നിലപാട് പുറത്തുവന്നപ്പോൾ രമേശ് ചെന്നിത്തലയ്ക്കാണ് നറുക്കുവീണിരിക്കുന്നത്.

യുഡിഎഫ് പ്രചാരണസമിതിയുടെ ചെയർമാൻ ആയിരിക്കും മുതിർന്ന നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. ചെന്നിത്തലയുടെ അനുഭവസമ്പത്തും പക്വതയും തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. ഏറെക്കാലം സിപിഐഎമ്മിന്റെ കേരളത്തിലെ വികസനത്തെ പുകഴ്ത്തിയെന്നതിനാൽ പേരുദോഷം കേട്ട ശശി തരൂരിനേയും തെരഞ്ഞെടുപ്പ് അടുത്തതോടെ ഒപ്പം നിർത്തിയിരിക്കുകയാണ് ഹൈക്കമാൻഡ്. രാഹുൽഗാന്ധി നേരിട്ട് ശശി തരൂരുമായി ചർച്ച നടത്തിയിരുന്നു. ഇപ്പോൾ പ്രചാരണ സമിതിയുടെ സഹ അധ്യക്ഷൻ ആയി പരിഗണിച്ചിരിക്കുന്നത് ശശി തരൂരിനെയാണ്. ഷാഫി പറമ്പിൽ എംപിയാണ് പ്രചാരണ സമിതി കൺവീനർ. ഇവരടക്കം പത്ത് അംഗങ്ങളാണ് പ്രചാരണസമിതിയിലുള്ളത്. ബെന്നി ബഹ്‌നാൻ എംപി പ്രകടനപത്രിക സമിതി ചെയർമാൻ ആകും. കൊടിക്കുന്നിൽ സുരേഷാണ് പ്രകടനപത്രിക സമിതി സഹഅധ്യക്ഷൻ.

Related Posts