റിയാദ്: സൗദിക്കും ഖത്തറിനുമിടയിൽ അതിവേഗ റെയിൽവേ വരുന്നു. ഗൾഫ് മേഖലയിലെ യാത്രാ സംവിധാനങ്ങളിൽ വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ടാണ് സൗദി അറേബ്യയെയും ഖത്തറിനെയും ബന്ധിപ്പിക്കുന്ന അതിവേഗ ഇലക്ട്രിക് റെയിൽവേ പദ്ധതിക്ക് സൗദി മന്ത്രിസഭയുടെ ഔദ്യോഗിക അംഗീകാരം നൽകിയിരിക്കുന്നത്. സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ റിയാദിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഈ സുപ്രധാന പദ്ധതിക്ക് പച്ചക്കൊടി വീശിയത്. മണിക്കൂറിൽ 300 കിലോമീറ്ററിൽ അധികം വേഗതയുള്ള ഇലക്ട്രിക് ട്രെയിനുകൾ ആണ് എത്തുന്നത്.
പദ്ധതിയുടെ നിലവിൽ വരുമ്പോൾ റോഡ് മാർഗ്ഗമുള്ള നിലവിലെ യാത്രാസമയം 6 മണിക്കൂർ എന്നത് വെറും 2 മണിക്കൂറായി ചുരുങ്ങും.
ഡിസംബർ അവസാനത്തിൽ, സൗദി അറേബ്യയും ഖത്തറും ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു അതിവേഗ ഇലക്ട്രിക് പാസഞ്ചർ റെയിൽ പദ്ധതി നടപ്പിലാക്കുന്നതിനുള്ള കരാറിൽ ഒപ്പു വെച്ചിരുന്നു..
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും സഹ-അധ്യക്ഷത വഹിച്ച, റിയാദിൽ നടന്ന സൗദി-ഖത്തരി ഏകോപന കൗൺസിലിന്റെ എട്ടാമത് യോഗത്തിലാണ് കരാർ ഒപ്പുവച്ചത്.
















