ഡൽഹി: അക്കൗണ്ടിൽ ഉണ്ടാകണം എന്ന് ബാങ്കുകൾ നിശ്ചയിക്കുന്ന മിനിമം തുക ഇല്ലാത്തതിനാൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പൊതുമേഖലാ ബാങ്കുകൾ ഉപഭോക്താക്കളിൽ പിഴയായി ഈടാക്കിയത് കോടികൾ. രാജ്യത്തെ 12 പ്രമുഖ ബാങ്കുകളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ പിഴയായി ഈടാക്കിയത് ഏകദേശം 8,000 കോടി രൂപയാണെന്ന് കാണാൻ കഴിയും.
കേന്ദ്ര സർക്കാർ പാർലമെൻ്റിൽ വെച്ച കണക്കനുസരിച്ച് മിനിമം ബാലൻസ് ഇല്ലാത്തതിനാൽ ഏറ്റവും അധികം പിഴ ഈടാക്കിയതിൽ പഞ്ചാബ് നാഷണൽ ബാങ്കാണ്. മൂന്ന് വർഷത്തിനിടെ ഈ പഞ്ചാബ് നാഷണൽ ബാങ്ക് അവരുടെ ഉപഭോക്താക്കളിൽ നിന്ന് 1,500 കോടി രൂപ പിഴയായി വാങ്ങി.
ബാങ്ക് ഓഫ് ബറോഡ 1,272 കോടി രൂപയും ഇന്ത്യൻ ബാങ്ക് 1,166 കോടി രൂപയും പിഴയായി ഈടാക്കി. കാനറ ബാങ്ക് 1,027 കോടി രൂപയും രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (SBI) 932 കോടി രൂപയുമാണ് ഈ ഇനത്തിൽ ഉപഭോക്താക്കളിൽ നിന്ന് പിഴയായി സ്വീകരിച്ചത്.
എസ്ബിഐ ഒഴികെയുള്ള മറ്റ് പൊതുമേഖലാ ബാങ്കുകളെല്ലാം ചേർന്ന് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ എസ്എംഎസ് സർവീസുകൾക്കായി ഉപഭോക്താക്കളിൽ നിന്ന് 3,388 കോടി രൂപ ഈടാക്കിയെന്നും കേന്ദ്ര സർക്കാർ പാർലമെന്റിനെ അറിയിച്ചു.
















