കണ്ണൂർ: ശബരിമല സ്വർണ്ണകൊള്ള കേസ് പരിപൂർണമായും അട്ടിമറിക്കപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ജനങ്ങൾ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് കേസിൽ എം വി ഗോവിന്ദനെ കൊണ്ട് മറുപടി പറയിപ്പിക്കുമെന്നും പാർട്ടി പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിലിനെ എം എൽ എ സ്ഥാനത്ത് നിന്ന് പുറത്താക്കുന്നതിൽ എത്തിക്സ് കമ്മിറ്റിയാണ് തീരുമാനമെടുക്കേണ്ടതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
കേസിലെ കെമിക്കൽ അനാലിസിസ് റിപ്പോർട്ട് വൈകുന്നു. എസ് ഐ ടി രൂപികരിച്ചിട്ട് 4 മാസമായി. മോഷ്ടിച്ച സ്വർണ്ണം എവിടെയെന്ന് കണ്ടെത്താൻ ഇതുവരെ കഴിഞ്ഞില്ല. സാധാരണ കേസുപോലെയാണോ ഈ കേസെന്ന ചോദ്യമുന്നയിച്ച ചെന്നിത്തല , കെമിക്കൽ അനാലിസിസ് റിപ്പോർട്ട് കേസിൻ്റെ പ്രാധാന്യം കണക്കിലെടുത്ത് വേഗം കൊടുക്കാമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി.
ശബരിമല സ്വർണ്ണകൊള്ള കേസിൽ ഇതുവരെയും ഇടക്കാല കുറ്റപത്രം പോലും സമർപ്പിച്ചില്ലെന്നും ആസൂത്രിതമായാണ് കുറ്റപത്രം സമർപ്പിക്കാതിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ഇതിനുത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണ്. പ്രതികൾ പുറത്തിറങ്ങുന്നത് കേസിനെ സ്വാധീനിക്കും. എസ്ഐടിക്ക് എന്ത് കൊണ്ട് നഷ്ടപ്പെട്ട സ്വർണ്ണം കണ്ടെത്താനായില്ലെന്നും പ്രോസിക്യൂഷന് എന്തുകൊണ്ട് അനുമതി ലഭിച്ചില്ലെന്നും ചെന്നിത്തല ചോദിച്ചു. പ്രോസിക്യൂഷൻ അനുമതി കൊടുക്കേണ്ടത് മുഖ്യമന്ത്രിയാണ്.
















