കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഇന്ന് ജാമ്യം ലഭിച്ചേക്കും. കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിൽ 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായതോടെ ഉണ്ണികൃഷ്ണൻ ജാമ്യത്തിന് അപേക്ഷിച്ചിരുന്നു. ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായ സാഹചര്യത്തിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. അതേസമയം ഇയാൾക്ക് ജാമ്യം ലഭിച്ചാലുടൻ ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് ഇഡി. ജാമ്യം കിട്ടിയാൽ ഇന്ന് തന്നെ പോറ്റിയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയയ്ക്കും.
കേസിൽ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും എസ്ഐടി അന്തിമ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ നേരത്തേ ദ്വാരപാലകശിൽപക്കേസിൽ ഉണ്ണികൃഷ്ണന് സ്വാഭാവിക ജാമ്യം ലഭിച്ചിട്ടുണ്ട്. സമാനസാഹചര്യമാണ് ഉണ്ണികൃഷ്ണൻ പോറ്റിയ്ക്കെതിരെയുള്ള കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിലുമുള്ളത്. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനും മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനും സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടു കേസുകളിലും സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിന് മാൻഡിലായി 43ാം ദിവസം ജാമ്യം ലഭിച്ചു.
















