ഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷം നാളെ. ഡൽഹി കർത്തവ്യപഥിൽ റിപ്പബ്ലിക് ദിന പരേഡിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്തിന്റെ നേട്ടങ്ങളും സൈനിക കരുത്തും പ്രതിഫലിപ്പിക്കുന്നതാകും റിപ്പബ്ലിക് ഡേ പരേഡ്. കര -നാവിക- വ്യോമസേനകളുടെ ശക്തിപ്രകടനങ്ങളാണ് ഒരോ പരേഡിലേയും പ്രധാന ആകർഷണം. അർധസൈനിക വിഭാഗങ്ങളും എൻസിസി കേഡറ്റുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാരും പരേഡിന്റെ ഭാഗമായി അണിനിരക്കും.
വന്ദേമാതരത്തിന്റെ 150-ാം വാർഷികവും ഇക്കുറി റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ആഘോഷിക്കും. വിവിധ മേഖലകളിലെ പ്രശസ്തരായ 10,000 പേർ പ്രത്യേക അതിഥികളായി റിപ്പബ്ലിക് ഡേ പരേഡ് കാണാനെത്തും. വ്യോമസേനയുടെ 29 വിമാനങ്ങൾ ഇക്കുറി കാഴ്ചക്കാർക്കായി ആകാശത്ത് വിസ്മയ പ്രകടനം ഒരുക്കും. റഫാൽ, സുഖോയ് മിഗ് അടക്കം യുദ്ധവിമാനങ്ങൾ അണിനിരക്കുന്ന സിന്ദൂർ ഫോർമേഷൻ, 30 ടാബ്ലോകൾ എന്നിവയാണ് മറ്റു പ്രത്യേകതകൾ.
















