ടെഹ്‌റാൻ: സംഘർഷം രൂക്ഷമായതോടെ ജനുവരി 8 മുതൽ 12 വരെ ഇറാനിൽ 3400 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. സംഘർഷവുമായി ബന്ധപ്പെട്ട് 10,000 ത്തിലേറെ പേരെ ഇറാൻ ഭരണകൂടം അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ പ്രക്ഷോഭത്തിൽ ഇതുവരെ 2,600 പേർ കൊല്ലപ്പെട്ടതായാണ് മനുഷ്യാവകാശ സംഘടനകളുടെ കണക്ക്.
അതേസമയം പ്രക്ഷോഭകാരികളെ രഹസ്യമായി അമേരിക്ക സഹായിക്കുന്നതായാണ് വിവരം. ഇറാനിൽ യുഎസ് നേരിട്ടുള്ള സൈനിക നടപടി സ്വീകരിക്കുമെന്ന് ഡോണാൾഡ് ട്രംപിന്റെ ഭീഷണിയുമുണ്ട്. പ്രക്ഷോഭത്തിൽ ഉടനെ യുഎസ് നേരിട്ട് ഇടപെട്ടേക്കുമെന്നാണ് സൂചന. സൈനിക നടപടിയെടുക്കുമെന്ന യുഎസിന്റെ ഭീഷണിക്കുപിന്നാലെ ഇറാൻ യുഎസിന്റെ ചില കേന്ദ്രങ്ങൾക്കുനേരെയും ആക്രമണത്തിന് തയ്യാറെടുക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.
സൈനിക നടപടി ഉണ്ടായാൽ യുഎഇ, ഖത്തർ, തുർക്കി, സൗദി അറേബ്യ തുടങ്ങിയ ഇറാന്റെ അയൽ രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ ആക്രമിക്കാനാണ് ഇറാന്റെ പദ്ധതി. ഇറാൻ ആക്രമണത്തിന് തയ്യാറെടുക്കുന്ന സാഹചര്യത്തിൽ യുഎസ് വ്യോമതാവളങ്ങളിൽ നിന്ന് പ്രധാന ഉദ്യോഗസ്ഥരോട് മാറിനിൽക്കാൻ നിർദ്ദേശം നൽകിയതായി യുഎസിന്റെ നയതന്ത്ര പ്രതിനിധികൾ അറിയിച്ചിട്ടുണ്ട്. മുൻകരുതൽ എന്നനിലയിൽ ഖത്തറിലെ തങ്ങളുടെ സൈനിക താവളങ്ങളിൽ നിന്ന് യുഎസും ബ്രിട്ടനും ആളുകളുടെ എണ്ണം കുറച്ചിട്ടുണ്ട്.
















