കണ്ണൂർ: സിപിഐഎം പ്രവർത്തകനായിരുന്ന ലതേഷിനെ വെട്ടിക്കൊന്ന കേസിൽ ഏഴ് ബിജെപി പ്രവർത്തകരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി. നാല് വകുപ്പുകളിലായി 35 വർഷം തടവും 1,40,000 പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. സുമിത്ത്, പ്രജീഷ് ബാബു, നിധിൻ, സനൽ, റിജോഷ്, സജീഷ്, ജയേഷ് എന്നിവരാണ് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾ.
സംഭവത്തിന് ശേഷം 17 വർഷം നീണ്ട നിയമ പോരാട്ടത്തിനു ശേഷമാണ് പ്രതികൾക്ക് ശിക്ഷ ലഭിച്ചിരിക്കുന്നത്. 2008 ഡിസംബർ 31നാണ് ലതേഷിനെ ആർഎസ്എസ് ബിജെപി പ്രവർത്തകരായ പ്രതികൾ കൊലപ്പെടുത്തിയത്. ബോംബെറിഞ്ഞ് ഭീതി പരത്തിയ അക്രമിസംഘം ലതേഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനിടെ ലതീഷിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനും സാരമായി പരുക്കേറ്റിരുന്നു.
കേസിൽ 12 പേരാണ് പിടിയിലായത്. ഇവരിൽ 1 മുതൽ 7 വരെയുള്ള പ്രതികൾക്കാണ് ഇപ്പോൾ ശിക്ഷ ലഭിച്ചിരിക്കുന്നത്. കേസിന്റെ വിചാരണ പൂർത്തിയാകും മുമ്പ് 8-ാം പ്രതി മരിച്ചിരുന്നു. കുറ്റക്കാരെന്ന് കണ്ടെത്താൻ കഴിയാത്ത നാലുപേരെ കോടതി വെറുതെവിട്ടു.
















