മുംബൈ: മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു. മഹാരാഷ്ട്രയിലെ പൂനെയിലുള്ള വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഇന്ത്യയിലെ അടിസ്ഥാന പരിസ്ഥിതി വാദത്തിന് രൂപം നൽകിയ ശാസ്ത്രജ്ഞനാണ് മാധവ് ഗാഡ്ഗിൽ. സംസ്കാരം വൈകിട്ട് നാലുമണിക്ക് പൂനയിലെ വൈകുണ്ഠ ശ്മശാനത്തിൽ നടക്കും.
പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനു വേണ്ടി ശക്തമായ നിലപാടെടുത്ത ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് സമൂഹത്തിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങളിൽ മാധവ് ഗാഡ്ഗിലിന്റെ നിർദേശങ്ങൾ കാതലായ മാറ്റം വരുത്തി. വിദ്യാർത്ഥികളിലും യുവാക്കളിലും പരിസ്ഥിതിയെക്കുറിച്ച് അവബോധമുണ്ടാക്കാൻ അദ്ദേഹത്തിന്റെ ഇടപെടലുകൾ കാരണമായി.
ഹാർവാഡ് സർവ്വകലാശാലയിലായിരുന്നു മാധവ് ഗാഡ്ഗിലിന്റെ പഠനം. പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചെത്തിയ അദ്ദേഹം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ 30 വർഷത്തോളം ജോലി ചെയ്തു. പശ്ചിമഘട്ട മേഖലയുടെ സംരക്ഷണത്തിനായി അദ്ദേഹത്തിന്റെ പഠനങ്ങൾ ഏറെ സഹായിച്ചിട്ടുണ്ട്.
















