കോഴിക്കോട്: സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 100 സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖ് അലി തങ്ങൾ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ ലീഗിന് കൂടുതൽ സീറ്റിന് അർഹതയുണ്ടെന്നും മുന്നണി യോഗത്തിൽ അക്കാര്യം പറയുമെന്നും പാണക്കാട് സാദിഖ് അലി തങ്ങൾ പറഞ്ഞു. കോട്ടയം അടക്കമുള്ള ജില്ലകളിൽ മത്സരിക്കാൻ ആഗ്രഹമുണ്ടെന്നും കേരള കോൺഗ്രസ് മാണി വിഭാഗത്തെ യുഡിഎഫിൽ എത്തിക്കാനുള്ള നീക്കം തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്ന് കോൺഗ്രസ് തീരുമാനിക്കട്ടെ. ലീഗിന് നിർദ്ദേശമില്ല. ചില സീറ്റുകൾ വെച്ചു മാറണം എന്ന ആഗ്രഹം അണികൾക്കുണ്ട്. ഈ കാര്യം യുഡിഎഫിൽ മുന്നോട്ട് വെക്കും. സിറ്റിംഗ് എംഎൽഎമാർ എല്ലാവരും മത്സരിക്കുമെന്ന് ഇപ്പോൾ ഉറപ്പ് പറയാൻ ആകില്ലെന്നും ഇത്തവണ വനിതാ സ്ഥാനാർഥി ഉണ്ടാകുമെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി. കുഞ്ഞാലിക്കുട്ടി തന്നെ ലീഗിനെ തെരഞ്ഞെടുപ്പിൽ നയിക്കും. വെൽഫെയർ പാർട്ടിയുമായി മുന്നണി ബന്ധമില്ല, അതേസമയം വോട്ട് വേണ്ടെന്ന് പറയില്ലെന്നും അദ്ദേഹം പറഞ്ഞു.
















