തിരുവനന്തപുരം : പിടി കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ലൈംഗികാതിക്രമക്കേസിൽ പൊലീസ് റിപ്പോർട്ട് വൈകിയതിനാൽ ഡിസംബർ 15 ന് പരിഗണിക്കാനിരുന്ന അപേക്ഷ ഇന്നത്തേക്ക് മാറ്റിയിരുന്നു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്.
ചലച്ചിത്ര മേളയുടെ ജൂറി ചെയർമാനായിരുന്ന പിടി കുഞ്ഞുമുഹമ്മദ് ജൂറി അംഗമായിരുന്ന ചലച്ചിത്ര പ്രവർത്തകയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തി എന്നാണ് കേസ്. ഹോട്ടലിൽ വെച്ച് തന്നെ മുറിയിലേക്ക് വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറി എന്നാണ് അതിജീവിത പറയുന്നത്. നവംബർ ആറിന് സിനിമകളുടെ സ്ക്രീനിംഗിന് ശേഷം തിരുവനന്തപുരത്തെ ഹോട്ടലിൽ ആയിരുന്നു ജൂറികൾക്ക് താമസ സൗകര്യം ഒരുക്കിയത്. ഇവിടെ വെച്ചാണ് കുഞ്ഞുമുഹമ്മദ് അപമര്യാദയായി പെരുമാറിയതെന്ന് പരാതിയിൽ പറയുന്നു.
ഈ സംഭവത്തിൽ നവംബർ 27-ന് മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചെങ്കിലും ഡിസംബർ എട്ടിനാണ് പൊലീസ് കേസെടുത്തത്. മുഖ്യമന്ത്രി കന്റോൺമെന്റ് പൊലീസിനാണ് പരാതി കൈമാറിയത്. ഭാരതീയ ന്യായ സംഹിതയിലെ 74, 75(1) വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പരാതിക്കാരിയുടെ രഹസ്യമൊഴി കഴിഞ്ഞ ദിവസം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷയിൽ കോടതിയുടെ വിധി വന്നതിനുശേഷം പ്രതിയെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് അന്വേഷണസംഘം കടക്കും.
















