പത്തനംതിട്ട: ശബരിമല ദർശനം കഴിഞ്ഞ് വരുന്നതിനിടെ ഉണ്ടായ ബസ് അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് പത്തനംതിട്ട വടശ്ശേരിക്കരയിൽ വച്ച് മറിഞ്ഞാണ് അപകടം ഉണ്ടായത്. 49 തീർത്ഥാടകർ ബസിലുണ്ടായിരുന്നു. പരുക്കേറ്റവരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ കാൽ അപകടത്തിൽ അറ്റുപോയതായി ആശുപത്രി അധികൃതർ പറഞ്ഞു.
കഴിഞ്ഞ ദിവസം കൊല്ലം നിലമേലില്‍ ഉണ്ടായ അപകടത്തിലും രണ്ടു പേർ മരിച്ചിരുന്നു. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാർ ഒരു ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കാറിലുണ്ടായിരുന്ന തിരുവനന്തപുരം പൂജപ്പുര പുന്നമുകള്‍ സ്വദേശികളായ ബിച്ചു ചന്ദ്രന്‍, സതീഷ് എന്നിവരായിരുന്നു മരിച്ചത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കാറിൽ ഇവരോടൊപ്പം ഒരു കുട്ടിയുമുണ്ടായിരുന്നു. കുട്ടിയുടെ നില ഗുരുതരമാണ്.
















