തൃശൂർ: താമസിക്കുന്ന ഇടത്ത് വോട്ട് ചെയ്യുക എന്നത് മനുഷ്യന്റെ ആത്മാഭിമാനത്തിന്റെ കാര്യമാണെന്ന് മന്ത്രി കെ രാജൻ. തെരഞ്ഞെടുപ്പ് വരുമ്പോൾ മത്സരിക്കുന്ന സ്ഥലത്ത് വോട്ട് ചേർക്കുക, അതിനുശേഷം അവിടെ നിന്നും വോട്ട് മാറ്റുക എന്നതാണ് തൃശൂരിലെ എംപി സുരേഷ് ഗോപി ചെയ്തതെന്ന് കെ രാജൻ വിമർശിച്ചു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ അദ്ദേഹം എവിടെ വോട്ട് ചെയ്യുമെന്നും കെ രാജൻ ആരോപിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് സാമ്പിൾ വെടിക്കെട്ടെന്ന് മന്ത്രി കെ രാജൻ. പൂരം വരാനിരിക്കുന്നതേ ഉള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശ് പറഞ്ഞത് യുഡിഎഫിന്റെ നയം അല്ല എന്ന് എങ്ങനെ പറയാൻ പറ്റുമെന്ന് കെ രാജൻ ചോദിക്കുന്നു. യുഡിഎഫിന്റെ നയമല്ല പറഞ്ഞതെങ്കിൽ യുഡിഎഫ് നടപടി എടുക്കണ്ടേയെന്ന് മന്ത്രി പ്രതികരിച്ചു.
പ്രതീക്ഷിച്ചതിലും വലിയ വിജയം ഇടതു മുന്നണി നേടുമെന്ന് എൽഡിഎഫ് കണ്‍വീനർ ടി പി രാമകൃഷ്ണൻ അവകാശപ്പെട്ടു. വർഗീയ കൂട്ടുകെട്ട് കേരളത്തിൽ രൂപപ്പെട്ടിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി മുമ്പ് പിന്തുണച്ചിട്ടുണ്ടാകാം. അത് അവരുടെ തീരുമാനമാണ്. ജമാഅത്തുമായി ഒരിക്കൽപോലും ധാരണ ഉണ്ടാക്കിയിട്ടില്ലെന്ന് ടി പി രാമകൃഷ്ണൻ വിശദീകരിച്ചു. യുഡിഎഫിൻ്റെ ഭാഗമായാണ് വെൽഫയർ പാർട്ടി പ്രവർത്തിക്കുന്നത്. തീവ്രവാദ – വർഗീയ സംഘടനകളുമായി എൽഡിഎഫ് സഹകരിക്കില്ല സഖ്യവുമില്ല. ആർക്ക് വേണമെങ്കിലും എൽഡിഎഫിന് വോട്ട് ചെയ്യാം എന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
















